20 April 2024 Saturday

കോവിഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 25 ശതമാനം ഫീസ് ഇളവ് നല്‍കണം:ബാലാവകാശ കമ്മീഷന്‍

ckmnews

കോവിഡ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 25 ശതമാനം ഫീസ് ഇളവ് നല്‍കണം- ബാലാവകാശ കമ്മീഷന്‍



തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. 


പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബഞ്ച് വ്യക്തമാക്കി.  


മഞ്ചേരി എ.സി.ഇ. പബ്ലിക് സ്‌കൂള്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ സ്‌കൂള്‍ 500 രൂപ ഇളവ് നല്‍കിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. 


സമൂഹത്തിലെ എല്ലാ വിഭാഗവും കോവിഡിനെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം നേരിടുമ്പോള്‍ ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം സ്വീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.


നിലവിലുള്ളതില്‍ 25 ശതമാനം കുറവ് ചെയ്ത് രക്ഷിതാക്കള്‍ ഫീസ് അടയ്ക്കണം. അങ്ങനെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ അവസരം നിഷേധിക്കരുതെന്നും  ഇക്കാര്യം സി.ബി.എസ്.ഇ റീജിയനല്‍ ഡയറക്ടര്‍ ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.  


വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അവകാശമുണ്ടെങ്കിലും ഫീസിന്റെ 25 ശതമാനം എങ്കിലും ഇളവ് അനുവദിക്കേണ്ടത് പഠനം  തടസ്സപ്പെടാതിരിക്കാന്‍ അനിവാര്യമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വമേധയാ ഫീസ്  ഇളവ് അനുവദിച്ചിട്ടുണ്ട്. ഫീസ് അടയ്ക്കാത്ത കാരണത്താല്‍  വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട

തായി നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ട്‌.


സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച നയപരമായ തീരുമാനം സര്‍ക്കാരിന് കൈക്കൊള്ളാവുന്നതാണെന്ന് കേരള ഹൈക്കോടതി ഉത്തരവായിട്ടുള്ളതിനാല്‍ ഫീസ് ഇളവ് അവര്‍ക്കും കൂടി ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം.  അതേസമയം, നിലവില്‍  25 ശതമാനം ഫീസ് ഇളവ് അനുവദിച്ച സ്‌കൂളുകള്‍ വീണ്ടും  ഇളവ് നല്‍കേണ്ടതില്ല. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം മാറുന്ന മുറയ്ക്ക്  ഇളവ് മാറ്റുന്ന കാര്യത്തില്‍  തീരുമാനം എടുക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.