ചരമം
കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവുമായ റാംവിലാസ് പസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്നു കുറച്ചുനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു.
പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു തൊട്ടുമുൻപ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിലാണ്. മകൻ ചിരാഗ് പസ്വാൻ ആണ് മരണവിവരം പുറത്തുവിട്ടത്. അഞ്ചു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള നേതാവായ പസ്വാൻ രാജ്യത്തെ പ്രമുഖ ദലിത് നേതാക്കളിൽ ഒരാളാണ്.
രാഷ്ട്രീയത്തിൽ റാംവിലാസ് പാസ്വാന്റെ പേരിൽ ഒന്നിലധികം റെക്കോർഡുകളുണ്ട്. ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ, ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രി. 1969ൽ ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള രാജ്യത്തെ അപൂർവം ചില നേതാക്കളിലൊരാളായിരുന്നു പസ്വാൻ.
വി.പി.സിങ് മന്ത്രിസഭയിൽ തൊഴിൽക്ഷേമ മന്ത്രിയായിരിക്കെ പാസ്വാന്റെ നിർണായക ഇടപെടലുകളാണു മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കാൻ വഴിയൊരുക്കിയതെന്ന് അദ്ദേഹത്തിന്റെ ആരാധകർ ഇപ്പോഴും ഓർക്കുന്നു. വാജ്പേയി സർക്കാരിന്റെ ആദ്യ വർഷങ്ങളിൽ വാർത്താവിനിമയ പരിഷ്കരണ നടപടികൾക്കു ചുക്കാൻ പിടിച്ചതും പസ്വാനായിരുന്നു. റെയിൽവേ മന്ത്രിയായിരിക്കെ, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും തൊഴിലവസരങ്ങൾ ഉണ്ടാക്കാനും വലിയ ശ്രമങ്ങൾ നടത്തി.
കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകങ്ങളിൽ ബിജെപി, കോൺഗ്രസ്, മൂന്നാം മുന്നണി എന്നിവയുമായി കാലാകാലങ്ങളിൽ സഖ്യങ്ങളുണ്ടാക്കി പസ്വാന്റെ കക്ഷി അതിജീവിച്ചു. എന്നാൽ, കഴിഞ്ഞ രണ്ടു ദശകത്തിലെ രാഷ്ട്രീയത്തിൽ ബിഹാറിൽ മേധാവിത്ത ശക്തിയാകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പസ്വാന്റെ സാമുദായിക അടിത്തറയുടെ പരിമിതിയാണ് ഒരു പ്രധാന കാരണം. മറ്റൊന്ന് വിശാല സാമൂഹികാടിത്തറയുള്ള ഏതെങ്കിലും കക്ഷിയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ വിമുഖതയും.
രാജ്യത്തെ പ്രധാന സോഷ്യലിസ്റ്റ് പാർട്ടിയുടെയും അതിന്റെ തുടർച്ചയായ ജനതാപാർട്ടി, ജനതാദൾ എന്നിവയുടെയും ഭാഗമായിരുന്ന പസ്വാൻ, ലാലു പ്രസാദിനോടും കുടുംബത്തോടും കലഹിച്ചാണ് 2000ൽ ആ ബന്ധം അവസാനിപ്പിച്ചത്. മൂന്നാം മുന്നണി സ്വപ്നം അവസാനിച്ചതോടെ ചില അഭ്യുദയകാംക്ഷികൾ അദ്ദേഹത്തോടു ബിജെപിയിലോ കോൺഗ്രസിലോ ചേരാൻ ഉപദേശിക്കുകയുണ്ടായി.
എന്നാൽ, യുപിയിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേടിയ വിജയം പസ്വാനെ സാഹസികനാക്കി, അദ്ദേഹം ലോക് ജനശക്തി പാർട്ടി ഉണ്ടാക്കി. സഖ്യകക്ഷികളുമായി ചേർന്ന് എൽജെപിക്ക് ഏതാനും സീറ്റുകൾ നേടാനായി. 2004ൽ യുപിഎ സർക്കാരിന്റെ ഭാഗമായി. 2014ലും 2019ലും മോദിസർക്കാരിലും ചേർന്നു.
ഇതേസമയം ബിഹാർ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ മാറിമറിഞ്ഞതോടെ നിതീഷ് കുാറിനു വ്യക്തമായ മേധാവിത്തം ലഭിക്കുകയും പാസ്വാന്റെ ശക്തി ക്ഷയിക്കുകയും ചെയ്തു. ശാരീരിക അവശതകളെ തുടർന്ന് ബിഹാർ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ റാംവിലാസ് പസ്വാനു പകരം മകൻ ചിരാഗ് ആണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.