25 April 2024 Thursday

നെല്ല് സംഭരണത്തിന് സഹകരണ മേഖല; കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് കർഷക ക്ഷേമ ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഡോ. പി. രാജേന്ദ്രനാണ് ചെയർമാൻ. നെല്ലുസംഭരണത്തിനായി സഹകരണ സംഘങ്ങളെയും ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ നേരിടുന്ന പ്രശ്നങ്ങളായിരുന്നു ഇന്നത്തെ മന്ത്രിസഭായോഗത്തിലെ പ്രധാന ചർച്ചാവിഷയം. പാലക്കാടുൾപ്പെടെ പ്രധാനപ്പെട്ട നെല്ല് ഉത്‌പാദന കേന്ദ്രങ്ങളിൽ നിന്ന് കൃഷി കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാനാകാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. സപ്ലൈകോയും സ്വകാര്യ മില്ലുടമകളും തമ്മിലുള്ള തർക്കമാണ് ഇതിന് കാരണം.

2008ലെ പ്രളയത്തിന്റെ ഭാഗമായി നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് പ്രോസസിങ് ഫീസ് പിരിക്കുന്നത് എതിർത്തുകൊണ്ടാണ് സ്വകാര്യ മില്ലുടമകൾ സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ ഈ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

സ്വകാര്യ മില്ലുമകളെ ഒഴിവാക്കി സപ്ലൈകോയ്ക്കൊപ്പം സഹകരണ മേഖലയെക്കൂടി നെല്ല് സംഭരണത്തിൽ ഉൾപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. നിലവിൽ സപ്ലൈകോയുടെ എട്ട് മില്ലുകളിൽ കൂടി മാത്രമേ നെല്ല് സംഭരിക്കുന്നുള്ളു. ബാക്കിയുള്ള സ്ഥലങ്ങളിൽ സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിച്ച് കർഷകർക്ക് ആശ്വാസപ്രദമായ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം.

അതേസമയം കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കുള്ള പിഴ വർധിപ്പിക്കുന്നതും, ശബരിമല ദർശനത്തിനേപ്പറ്റിയുള്ള വിദഗ്ധ സമിതി നിർദ്ദേശവുമുൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യേകം ചർച്ച നടത്തും. ഇതിന് ശേഷമാകും ഇക്കാര്യത്തിലൊരു തീരുമാനം ഉണ്ടാവുക.