തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ കോളജുകളിൽ ക്വാട്ട നിർത്തലാക്കി ; ഇഎസ്ഐ കോർപ്പറേഷനെതിരെ പ്രതിഷേധം
തിരുവനന്തപുരം: തൊഴിലാളികളുടെ മക്കള്‍ക്ക് ഇഎസ്ഐ മെഡിക്കല്‍ കോളജുകളിലും ഡെന്‍റല്‍ കോളജുകളിലും ക്വാട്ട നിര്‍ത്തലാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ക്വാട്ട നിര്‍ത്തലാക്കിയതോടെ 320 കുട്ടികള്‍ക്കാണ് മെഡിസിന്‍ പഠനത്തിനുള്ള അവസരം നഷ്ടമാകുക. ഇഎസ്ഐ കോര്‍പ്പറേഷന്‍റെ നിലപാടിന് എതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളികള്‍.
രാജ്യത്തെ ഏഴ് ഇഎസ്ഐ മെഡിക്കല്‍ കോളജുകളിലായി 320 സീറ്റുകളാണ് ഇഎസ്ഐയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്കായി നീക്കിവച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സീറ്റ് പാരിപ്പള്ളി ഗവൺമെന്‍റ് മെഡിക്കല്‍ കോളജില്‍- 35ശതമാനം. ചെന്നൈ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകളില്‍ അഖിലേന്ത്യ ക്വാട്ട അനുസരിച്ച് പ്രവേശനം നടത്താനാണ് നീക്കം. ഇതോടെ ഇഎസ്ഐയില്‍ അംഗങ്ങളായവരുടെ കുട്ടികള്‍ക്ക് അവസരം നഷ്ടമായി. ഇഎസ്ഐ കോര്‍പ്പറേഷന്‍റെ ഈ നടപടിക്ക് എതിരെ സമരം ശക്തമാക്കാനാണ് തീരുമാനം സിപിഎമ്മും കോൺഗ്രസ്സുമടങ്ങുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ കാഷ്യൂകോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. ഒപ്പം നിയമനടപടികളുമായി മുന്നോട്ട് പോകാനും ആലോചന ഉണ്ട്.
നീറ്റ് പരിക്ഷ ഏഴുതിയ നിരവധികുട്ടികളാണ് കേരളത്തില്‍ മാത്രം ഇഎസ്ഐ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നത്. പുതിയ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയായി. ഇ എസ്സ് ഐ യുടെ തീരുമാനത്തിന് എതിരെ ചെന്നൈ കോതിയെ സമിപിക്കാനാണ് സമരസമിതിയുടെ തീരുമാനം. പ്രവേശനം കാത്തിരിക്കുന്ന കുട്ടികളും കേസ്സില്‍ കക്ഷിചേരും.