19 April 2024 Friday

കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; കല്യാണത്തിന് 50 പേര്‍ മാത്രം; നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പോലീസിന് ക്രമസമാധാനപാലനത്തിന് സമയം ചെലവഴിക്കേണ്ടി വന്നപ്പോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതില്‍ തടസ്സമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കടകളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും. കടയുടെ വിസ്തീര്‍ണ്ണമനുസരിച്ചുള്ള ആളുകള്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവ ഉറപ്പുവരുത്തണം. ഒരേ സമയം പരിധിയിലപ്പുറം ആളുകള്‍ വന്നാല്‍  പുറത്ത് ക്യൂവായി നില്‍ക്കണം. അതിന് അടയാളം മാര്‍ക്ക് ചെയ്ത് നല്‍കണം. ഇതെല്ലാം കടയുടമയുടെ ഉത്തരവാദിത്തമാണ്.  നേരത്തെയുള്ള തീരുമാനങ്ങളാണ് ഇതെങ്കിലും ഇനി മുതല്‍ ഇത് പാലിച്ചില്ലെങ്കില്‍ കടയുടമയ്‌ക്കെതിരെ നടപടിയും കട അടച്ചിടുകയും വേണ്ടി വരും.

വിവാഹത്തിന് 50 ഉം മരണാനന്തര ചടങ്ങുകള്‍ക്ക്  20 പേരും എന്ന തീരുമാനം കര്‍ശനമാക്കും

വിവാഹത്തിന് 50 പേരാണ് സാധാരണ നിലയില്‍ പങ്കെടുക്കാവുന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക്  20 പേരില്‍ കൂടാന്‍ പാടില്ല. ഇത് അതേ രീതിയില്‍ നടപ്പാക്കണം.

രോഗ പ്രതിരോധ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കി, പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേല്‍നോട്ടം നല്‍കും. പ്രത്യേകമായ ചില അധികാരങ്ങളും ഇവര്‍ക്ക് നല്‍കും. സംസ്ഥാനത്തെ എല്ല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും. 

മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ വര്‍ധിപ്പിക്കും

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 

സംസ്ഥാനത്ത് ആകമാനം നിലവില്‍ 225 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 32,979 ബെഡുകളാണ് ഇവിടങ്ങളിലായി ഉള്ളത്. അതില്‍ 19,478 ബെഡുകളില്‍ ഇപ്പോള്‍ രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. 

കോവിഡ്മുക്തരായവര്‍ക്ക് ചില രോഗങ്ങള്‍ വരുന്നതായി പറയുന്നുണ്ട്. ഇത്തരക്കാര്‍ക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണ്. 

രോഗികളെ ചികിത്സിക്കാനാവശ്യമായ 38 കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. 18 ഇടങ്ങളില്‍ 689 രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.