ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു, കുറ്റക്കാർക്കെതിരെ കർശന നടപടി. യൂത്ത് കോൺഗ്രസ്സ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി
തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം എന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യമന്ത്രി നൽകിയ നിർദേശം. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി
കൊവിഡ് മുക്തയായ ഗർഭിണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടർന്ന് യുവതിയുടെ ഇരട്ടക്കുട്ടികൾ പ്രസവത്തിനിടെ മരിച്ചു. എൻസി ഷെരീഫ്-സഹല ദമ്പതികൾക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സ്വകാര്യ ആശുപത്രികൾ ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചെന്ന് ഭർത്താവ് ഷെരീഫ് പറയുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസം മുമ്പാണ് സഹല വീട്ടിലേക്ക് പോയത്. തുടർന്ന് കടുത്ത വേദനയെ തുടർന്നാണ് പുലർച്ചെ തിരികെ ആശുപത്രിയിൽ എത്തിയത്. എന്നാൽ കൊവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ കൊവിഡ് ആശുപത്രിയായ മഞ്ചേരിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. പിന്നീട് അഞ്ച് ആശുപത്രികൾ കയറിയിറങ്ങി. കൊവിഡിന്റെ ആർടി പിസിആർ ഫലം വേണമെന്ന് ആശുപത്രികളിൽ നിന്ന് നിർബന്ധം പിടിച്ചുവെന്ന് കുടുംബം പറയുന്നു.
കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലും ഗര്‍ഭിണിക്ക് ചികിത്സ നൽകിയില്ല. കോട്ടപ്പറമ്പ് ആശുപത്രിയിൽ ഡോക്ടർമാരില്ലായിരുന്നു. 14 മണിക്കൂറോളം ചികിത്സ കിട്ടിയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും 14 മണിക്കൂർ കഴിഞ്ഞു. പ്രസവത്തിൽ രണ്ട് കുട്ടികളും മരിച്ചു. വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. നാളെ വിശദമായ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു..
ഇരട്ടകുട്ടികളുടെ മരണം :യൂത്ത് കോൺഗ്രസ്സ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി
ചികിത്സനൽകാതെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും തിരിച്ചയച്ച ഗർഭിണിയുടെ ഇരട്ട കുട്ടികൾ പ്രസവനന്തരം മരണപ്പെട്ടതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.കറുത്ത തുണി തലയിൽ ധരിച്ചാണ് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചത്. പ്രകടനമായെത്തിയ പ്രവർത്തകരെ മെഡിക്കൽ കോളേജ് കവാടത്തിന് മുമ്പിൽ പോലീസ് തടഞ്ഞു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.മഞ്ചേരി മെഡിക്കൽ കോളേജ് ആതുര കേന്ദ്രത്തിന് പകരമായി മരണ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മഞ്ചേരി മെഡിക്കൽ കോളേജിനു മുമ്പിൽ അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, സൈഫുദ്ധീൻ കണ്ണനാരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ ഹനീഫ മേച്ചേരി, റഷീദ് ഊർങ്ങാട്ടിരി,കെ പി ശറഫുദ്ധീൻ കെ എസ് യു ജില്ലാ സെക്രട്ടറി ഇകെ അൻഷിദ്, സുബൈർ വീമ്പൂർ, നൗഷർ കല്ലട, അനീസ് കളത്തിങ്ങൽ, നൗഫൽ വണ്ടൂർ, വിജീഷ് എളങ്കുർ എന്നിവർ പങ്കെടുത്തു.