ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡഴ്സിന് 7 വിക്കറ്റ് ജയം . അർധ സെഞ്ചുറി നേടിയ യുവതാരം ശുഭമാൻ ഗില് മാൻ ഓഫ് ദി മാച്ച്
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 38 പന്തില്‍ 3 ബൗണ്ടറിയും 2 സിക്സറുമടക്കം 51 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 36, ജോണി ബെയര്‍സ്‌റ്റോ 5, മുഹമ്മദ് നബി 11 എന്നിവര്‍ നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ 30 റണ്‍സ് നേടി. കൊല്‍ക്കത്തയുടെ കണിശതയാര്‍ന്ന ബൗളിംഗ് പ്രകടനമാണ് ഹൈദരാബാദിനെ ദുര്‍ബലമായ സ്‌കോറില്‍ തളയ്ക്കാന്‍ സഹായിച്ചത്. പാറ്റ് കമ്മിന്‍സ്, ചക്രവര്‍ത്തി, ആന്ദ്രേ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും അത്ര എളുപ്പമായിരുന്നില്ല കൊല്‍ക്കത്തയുടെ ഇന്നത്തെ ചേസിംഗ്. എന്നാല്‍ യുവ താരം ശുഭ്മന്‍ ഗില്ലും സീനിയര്‍ താരം ഓയിന്‍ മോര്‍ഗനും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ലക്ഷ്യം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീം ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം നേടിയപ്പോള്‍ സണ്‍റൈസേഴ്സ് തങ്ങളുടെ രണ്ടാം തോല്‍വിയിലേക്ക് വീണു.
സുനില്‍ നരൈന്‍(0), ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ പൂജ്യത്തിന് പുറത്താകുകയും 13 പന്തില്‍ 26 റണ്‍സ് നേടിയ നിതീഷ് റാണും വേഗത്തില്‍ മടങ്ങിയപ്പോള്‍ 6.2 ഓവറില്‍ 53/3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീണിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ഗില്‍-മോര്‍ഗന്‍ കൂട്ടുകെട്ട് ടീമിന് കൂടുതല്‍ നഷ്ടമില്ലാതെ വിജയം ഉറപ്പാക്കുകയായിരുന്നു.
ഗില്‍ 70 റണ്‍സും മോര്‍ഗന്‍ 42 റണ്‍സും നേടിയാണ് ടീമിന്റെ വിജയം നേടിയത്. നാലാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടുകെട്ട് നേടിയപ്പോള്‍ കൊല്‍ക്കത്ത 18 ഓവറില്‍ ഏഴ് വിക്കറ്റ് വിജയം ഉറപ്പാക്കി.
ഖലീല്‍ അഹമ്മദ്, റഷീദ് ഖാന്‍, ടി നടരാജന്‍ എന്നിവരാണ് സണ്‍സൈറേഴ്സിനായി വിക്കറ്റുകള്‍ നേടിയത്.