29 March 2024 Friday

15 കിലോ കാനുകളിൽ കുടിവെള്ളം സൗജന്യമായി എത്തിക്കാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചു

ckmnews

വെള്ളമില്ലേ? 15 കിലോ കാനിൽ സൗജന്യമായി വെള്ളമെത്തും

പണം നൽകിയാൽ അവശ്യ സാധനങ്ങളും ലഭ്യമാക്കും.


തിരുവനന്തപുരം: കുടിവെള്ളം ലഭ്യമല്ലാത്ത വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ 15 കിലോ കാനുകളിൽ കുടിവെള്ളം സൗജന്യമായി എത്തിക്കാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചു . ജലസേചന വകുപ്പ്, ജല അതോറിട്ടി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. രണ്ടാഴ്ചത്തേക്കുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ തീരുമാനിച്ചിട്ടുളളത്. കുടിവെളളം ആവശ്യമായ എല്ലായിടത്തും ഈ സേവനം ലഭ്യമാക്കും. നിലവിലുള്ളതിന് പുറമേ ജല അതോറിട്ടിയുടേയും ജലസേചന വകുപ്പിൻ്റെയും കീഴിലുള്ള 120  വാഹനങ്ങൾ കൂടി ഇതിനായി ഉപയോഗിക്കും. കുടിവെള്ളത്തിന് ഒപ്പം വീട്ടുകാർ ആവശ്യപ്പെടുന്ന അവശ്യസാധനങ്ങളും വാങ്ങി നൽകും. ഇതിനുള്ള തുക വീട്ടുകാർ നൽകേണ്ടിവരും. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജല അതോറിട്ടി നോഡൽ ഓഫീസർമാരെ നിയോഗിക്കും. ഈ കാലയളവിലും ജലസേചനത്തിനായുള്ള കനാലുകളിലൂടെ കൃഷിക്കായുള്ള ജലവിതരണം തുടരും. ജല അതോറിട്ടിയുടെ കീഴിൽ നടന്നുവരുന്ന ജലവിതരണ സംവിധാനത്തിൻ്റെ അറ്റകുറ്റ പ്രവൃത്തികൾ, പൈപ്പ് പൊട്ടൽ പരിഹരിക്കൽ, ടാങ്കർ ലോറികളിലൂടെയുള്ള ജലവിതരണം എന്നിവ തടസമില്ലാതെ തുടരും. പമ്പ് ഹൗസുകൾ, വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറുകൾ, ഇൻടേക്കുകൾ എന്നിവയ്ക്കും തടസമുണ്ടാകില്ല. കരാറുകാർക്കും സപ്ലെയർമാർക്കും നൽകേണ്ട തുക അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കും. നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ജീവനക്കാരെ വിന്യസിക്കാനുള്ള ചുമതല ഇരു വകുപ്പുകളിലേയും ചീഫ് എൻജിനീയർമാർ, സുപ്രണ്ടിംഗ് എൻജിനീയർമാർ, എക്സിക്യുട്ടീവ് എൻജിനീയർമാർ എന്നിവർക്ക് നൽകിയിട്ടുണ്ട്. പ്രത്യേക നിർദേശമില്ലാതെ ആരും ഓഫീസിൽ എത്തേണ്ടതില്ല. എന്നാൽ ജോലിക്ക് നിയോഗിക്കപ്പെടാത്തവർ 24x7 ഫോണിൽ ലഭ്യമായിരിക്കണം. ജോലിക്ക് എത്തുന്നവർക്ക് സുരക്ഷയ്ക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം എക്സിക്യുട്ടീവ്

എൻജിനീയർമാർക്കാണ്. മാസ്ക് ലഭ്യമായില്ലെങ്കിൽ നല്ല കർചീഫ് എങ്കിലും ലഭ്യമാക്കണം. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അതത് മേലധികാരിക്കാണ്. ആരോഗ്യ സംരക്ഷണത്തിൽ ജാഗരുകരായി തന്നെ, അവശ്യ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ശ്രദ്ധപുലർത്തണമെന്ന് എല്ലാ ജീവനക്കാരോടും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർത്ഥിച്ചു.