28 March 2024 Thursday

ഒഡിഷയിലെ ട്രെയിൻ ദുരന്തം; ട്രെയിനിൽ കൂട്ടയിടി ഒഴിവാക്കുന്ന ‘കവച്’ സംവിധാനം ഉണ്ടായിരുന്നില്ല

ckmnews


 കോഴിക്കോട് :       ഒഡിഷയില്‍ നടന്ന അപകടത്തിന് കാരണം ട്രെയിന്‍ സിഗ്നലിങ്ങിലെ പിഴവാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള ബോഗികളും സാങ്കേതിക വിദ്യയില്‍ മുന്നിലുള്ള ട്രെയിനുകളും ഉണ്ടെന്ന് രാജ്യം അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഇങ്ങനെയൊരു അപകടം സംഭവിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രെയിനിൽ കവച്ച് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് റെയിൽവേ സേഫ്റ്റി കമ്മീഷ്ണർ വിലയിരുത്തി.


സിഗ്നലിങ് സംവിധാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പിഴവാണ് ഉണ്ടായിരിക്കുന്നത്. ‘കവച്’ എന്ന സിഗ്നലിങ് രീതിയാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷക്കായി ആശ്രയിക്കുന്നത്. ഒരേ പാതയിൽ രണ്ട് ട്രെയിനുകൾ വന്നാൽ കൂട്ടയിടി ഒഴിവാക്കുന്ന സുരക്ഷ സംവിധാനം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ‘കവച്’


എന്നാല്‍ ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ഒരിക്കലും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കില്ല. പൂര്‍ണമായും ഈ സംവിധാനത്തെ ഉപയോഗപ്പെടുത്താത്തത് തന്നെയാണ് പ്രധാന പ്രശ്നം. ഒരു അപകടം നടന്നാല്‍ കൃത്യമായി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനം പോലുമില്ലാത്ത തരത്തിലാണ് നിലവില്‍ രാജ്യത്തെ നല്ലൊരു ശതമാനം ട്രെയിനുകളും.


ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റമായ ‘കവച്’ പരിചയപ്പെടുത്തിക്കൊണ്ട് അശ്വിനി വൈഷ്ണവ് സംസാരിക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വന്നാല്‍പ്പോലും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ 400 മീറ്റര്‍ മുമ്പ് ഓട്ടോമാറ്റിക് ആയി സ്റ്റോപ് ആകുന്ന സംവിധാനമാണ് കവച്. പക്ഷേ ഈ സാങ്കേതിക വിദ്യ നിലവില്‍ വന്നിട്ടും വിരലിലെണ്ണാവുന്നയിടങ്ങളില്‍ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ എന്നതാണ് സത്യം.