കണ്ണൂർ ട്രെയിൻ തീവയ്‌പ്പ്: CCTV ദൃശ്യങ്ങളിലെ ആളെ കണ്ടെത്തി; അക്രമി ട്രെയിനിനകത്ത് കടന്നു
കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീവച്ചയാളെ കണ്ടെത്തി. തൊട്ടടുത്തുള്ള ബി.പി.സി.എൽ. സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞയാളുടെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. അക്രമി ട്രെയിനിനകത്ത് കടന്നതിനും സൂചനയുണ്ട്. ട്രെയിനിന്റെ കണ്ണാടി ജനൽ തകർന്ന ഭാഗത്തായി ഒരു കല്ല് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിഭാഗം രാവിലെ തന്നെ തെളിവ് ശേഖരണം നടത്താൻ എത്തിച്ചേർന്നിരുന്നു. കേന്ദ്ര ഏജൻസികൾ സംഭവസ്ഥലത്തു എത്തിച്ചേർന്നു കഴിഞു. വിശദമായ അന്വേഷണമുണ്ടാകും. എലത്തൂരിൽ തീവെച്ച ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തന്നെയാണ് വീണ്ടും തീവയ്പ് നടത്തിയത്.
സി.സി.ടി.വിയിൽ ഒരാൾ കയ്യിൽ കാനുമായി ബോഗിയുടെ സമീപം നിൽക്കുന്ന ദൃശ്യം രാവിലെ തന്നെ കണ്ടെത്തിയിരുന്നു.
പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിച്ചതാവാനുള്ള സാധ്യത അധികൃതർ ചൂണ്ടിക്കാട്ടുകയുണ്ടായി. അട്ടിമറി സാധ്യത ഇതോടുകൂടി മുറുകുകയാണ്.എഞ്ചിനുമായി ബന്ധമില്ലാതിരുന്ന ബോഗിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവാൻ സാധ്യത തീരെയില്ല. ഏറ്റവും പുറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയാണ് കത്തിയത്.
ഒരു ബോഗി പൂർണമായും കത്തിനശിച്ചു. സംഭവസ്ഥലത്തേക്ക് അഗ്നിശമന സേനാംഗങ്ങൾ എത്തിച്ചേർന്നുവെങ്കിലും പ്ലാറ്റ്‌ഫോമിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് ഏറെ തടസം സൃഷ്‌ടിച്ചു.