19 April 2024 Friday

മദ്യക്കമ്പനികളുടെ കൈക്കൂലി; കെട്ടുകളാക്കി സൂക്ഷിച്ച് ബെവ്കോ ജീവനക്കാരൻ; വിജിലൻസ് പരിശോധനയിൽ പിടിയിൽ

ckmnews


ഇടുക്കി: കട്ടപ്പന ബെവ്‌കോ ഔട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി 85,000ത്തോളം രൂപ കണ്ടെത്തി. ബീവറേജസ് ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്. ഔട്ട്ലെറ്റിലെ മറ്റ് ജീവനക്കാർക്ക് നൽകാനായി റബർ ബാൻഡിൽ പല കെട്ടുകളായി സൂക്ഷിച്ചിരുന്ന പണമാണ് അനീഷിന്റെ സ്കൂട്ടറിൽ നിന്നും കണ്ടെടുത്തത്. മദ്യ കമ്പനികൾ തങ്ങളുടെ ബ്രാൻഡുകളുടെ കച്ചവടം കൂട്ടുന്നതിന് വേണ്ടി ഷോപ്പിലെ ജീവനക്കാർക്ക് കൈക്കൂലിയായി നൽകുന്ന പണമാണ് ഇതെന്ന് വിജിലൻസ്.


ബീവറേജസ് കോർപ്പറേഷന്റെ കട്ടപ്പനയിലുള്ള ഔട്ട്ലെറ്റിൽ വിജിലൻസിന്റെ സംഘം ഇന്നലെ രാത്രി 9 മണിക്കാണ് പരിശോധനയ്ക്ക് എത്തിയത്. ഈ ബെവ്കോ ഔട്ട്ലെറ്റ് ഷോപ്പിംഗ് ഇൻ ചാർജായ ജയേഷ് അനധികൃതമായി ഒരു ജീവനക്കാരനെ നിയമിച്ചതായും വ്യക്തമായിട്ടുണ്ട്. അനധികൃത മദ്യ കച്ചവടത്തിനും പണപ്പിരിവിനുമായി ഇയാളെ ഉപയോഗിക്കുകയായിരുന്നു. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി വൈ എസ്‌ പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ, എഎസ്ഐമാരായ ബേസിൽ, ഷിബു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ഇന്നലെ വിജിലൻസിന്റെ ഇടപെടലിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടർ പിടിയിലായിരുന്നു. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് എഞ്ചിനീയർ കെകെ സോമനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച ഓഫീസിലെത്തിയ ആളിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയ സോമൻ ബാക്കി 10000 രൂപ ഇന്നലെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാളെ മടക്കിയതായിരുന്നു. എറണാകുളം സ്വദേശിയായ ഈ കരാറുകാരൻ നേരെ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് നൽകിയ 10000 രൂപയാണ് ഇന്ന് ഇദ്ദേഹം സോമന് നൽകിയത്. സോമൻ ഇത് കൈയ്യിൽ വാങ്ങി തന്റെ പേഴ്‌സിലേക്ക് വെക്കുകയായിരുന്നു. ഉടൻ മറഞ്ഞുനിന്ന വിജിലൻസ് സംഘം ഓഫീസിൽ കടന്ന് പ്രതിയെ പരിശോധിച്ച് പണം കണ്ടെത്തി. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.