19 April 2024 Friday

സിദ്ദീഖ് മരിച്ചത് നെഞ്ചിലെ പരുക്കുമൂലം;‌ മൃതദേഹം ഇലക്ട്രിക് കട്ടർ കൊണ്ട് മുറിച്ചു’ നാടിനെ നടുക്കിയ കൊലയുടെ ചുരുളഴിക്കാൻ അന്വേഷണ സംഘം

ckmnews

സിദ്ദീഖ് മരിച്ചത് നെഞ്ചിലെ പരുക്കുമൂലം;‌ മൃതദേഹം ഇലക്ട്രിക് കട്ടർ കൊണ്ട് മുറിച്ചു’


നാടിനെ നടുക്കിയ കൊലയുടെ ചുരുളഴിക്കാൻ   അന്വേഷണ സംഘം


കോഴിക്കോട് ∙ മലപ്പുറം തിരൂരിൽനിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റെ (58) പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം.

നെഞ്ചിലേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരത്തിലാകെ മൽപ്പിടിത്തതിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ െകാണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 



കഴിഞ്ഞ 18നാണ് സിദ്ദീഖിനെ കാണാതായത്. 22ന് സിദ്ദീഖിന്റെ മകന്‍ പൊലീസില്‍ പരാതി നൽകി. കഴിഞ്ഞ ദിവസം അട്ടപ്പാടി ചുരംവളവിൽനിന്ന് ട്രോളിബാഗിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. സംഭവത്തിൽ സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി (22), ഷിബിലിയുടെ സുഹൃത്ത് ഫർഹാന (18), ഫർഹാനയുടെ സുഹൃ‍ത്ത് ചിക്കു എന്ന ആഷിക്ക് എന്നിവരെ പിടികൂടിയിരുന്നു. 


കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ അട്ടപ്പാടി ചുരംവളവിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണമെന്നാണ് നിഗമനമെന്ന് മലപ്പുറം എസ്പി വ്യക്തമാക്കി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും ഹണിട്രാപ്പ് ഉണ്ടോ എന്നതിൽ വ്യക്തതയില്ലെന്നും എസ്പി പറഞ്ഞു.