പാലക്കാട് തടിപിടിക്കാനെത്തിച്ച ആനയെ കാട്ടാനക്കൂട്ടം കുത്തിപരിക്കേൽപ്പിച്ചു
പാലക്കാട്: കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. തടിപിടിക്കാനെത്തിയ കൊളക്കാടന്‍ മഹാദേവന്‍ എന്ന ആനയേയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി 11.30ന് കല്ലടിക്കോട് ശിരുവാണിയിലാണ് ആനയെ മൂന്നു കാട്ടാനകൾ ആക്രമിച്ചത്.
കല്ലടിക്കോട് മലയിറങ്ങിവന്ന കാട്ടാനക്കൂട്ടത്തില്‍ ഒന്ന് കുട്ടിയാനയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തടിപിടിക്കാനെത്തിയ ആനയെ തളച്ചിരിക്കുകയായിരുന്നു. നാട്ടുകാരും പാപ്പാന്മാരും അറിയിച്ചതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് നിന്നെത്തിയ ആര്‍.ആര്‍.ടി. സംഘമാണ് കാട്ടാനകളെ തുരത്തിയത്.
മണ്ണാർക്കാട് നിന്ന് എത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടനക്കൂട്ടം പിരിഞ്ഞ് പോയത്. ജനവാസമേഖലയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഈ മേഖലയിൽ വന്യമൃഗ ശല്യം പൊതുവേ രൂക്ഷമാണ്. കല്ലടിക്കോട് ശിരുവാണിയില്‍ കോഴിക്കോട്- പാലക്കാട് ഹൈവേയില്‍നിന്ന് 500 മീറ്റര്‍ മാറിയാണ് സംഭവം.കോഴിക്കോട് അരീക്കോട് നിന്നുള്ള ആനയാണ് കൊളക്കാടന്‍ മഹാദേവന്‍. കൊമ്പുകൊണ്ടുള്ള കുത്തില്‍ ആനയുടെ മുന്‍കാലിനും ചെവിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ആനയുടെ പരിക്ക് ഗുരുതരമല്ല.