ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നൽകി സുപ്രിം കോടതി
ജല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രിംകോടതി ഭരണ ഘടന ബെഞ്ച്. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനായില്ല.
കഴിഞ്ഞ ഡിസംബറില്‍ വിധി പറയാന്‍ മാറ്റിയ ഹര്‍ജിയിലാണ് ഇന്നത്തെ വിധി. ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് കെ.എം.ജോസഫ് അടുത്തതായി വിരമിക്കാനിരിക്കെയാണ് വിധി പ്രഖ്യാപനം. 2014 ഇല്‍ മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ആണ് ജല്ലിക്കെട്ട് നിരോധിച്ചത്.മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ല്‍ സുപ്രിം കോടതി ജല്ലിക്കെട്ട് നിരോധിച്ചത്. 2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജല്ലിക്കെട്ടിന് നിയമസാധുത നല്‍കി. ഇതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ ”പേട്ട ‘ നേരിട്ട് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.