23 April 2024 Tuesday

ഡോക്ടറെന്ന വ്യാജേന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും തട്ടുന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

ckmnews


വയനാട്: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും തട്ടുകയും ചെയ്ത നാല്‍പ്പതിയഞ്ചുകാരന്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് (45) എന്നയാളെയാണ് തിരുവനന്തപുരത്ത് ഒളിച്ചു താമസിക്കവേ പൊലീസ് പിടികൂടിയത്. താന്‍ ഡോക്ടറാണെന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുയും വീവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുടെ പക്കല്‍ നിന്നും പൈസയും സ്വര്‍ണവും കൈക്കലാക്കുക എന്നതാണ് ഇയാളുടെ രീതി.


വയനാട് സ്വദേശിനിയുടെ പരാതിയിലാണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. ഡോക്ടര്‍ സുരേഷ് കുമാര്‍, ഡോക്ടര്‍ സുരേഷ് കിരണ്‍, ഡോക്ടര്‍ കിരണ്‍ കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളിലുമാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുകള്‍ അടക്കം സമാനമായ കേസുകള്‍ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീ പീഡനക്കേസില്‍ ബത്തേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് ഇയാള്‍.

ഹോസ്പിറ്റല്‍ തുടങ്ങാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സ്ത്രീകളില്‍ നിന്നും ഇയാള്‍ പണവും സ്വർണവും കൈക്കലാക്കിയത്. ഇയാളുടെ കയ്യില്‍ നിന്നും 30,000 രൂപയും 5 മൊബൈല്‍ ഫോണുകളും ഡോക്ടര്‍ എംബ്ലം പതിച്ച വാഗണര്‍ കാറും, രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണ മാലയും, ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്‌കോപ്പ്, കോട്ട് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ള നിരവധി സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.