സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം, 5 പേര്‍ അറസ്റ്റില്‍; ഒരാഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ സ്ഫോടനം
അമൃത്സര്‍: അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 5 പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു.അമൃത്സറിൽ ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന ശേഷി കുറഞ്ഞ ബോംബ് ഉപയോഗിച്ച് ആണ് സ്ഫോടനം നടത്തിയത്. ബോംബ് എറിഞ്ഞ ആൾ ഉൾപ്പെടെ 5 പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
സ്ഫോടന സ്ഥലത്തുനിന്ന് ലഘുലേഖകൾ കണ്ടെത്തിയതായി പൊലീസ് സൂചനകള്‍ നല്‍കുമ്പോള്‍ തനിക്കൊരു സംഘടനയുമായി ബന്ധമില്ലെന്ന് പ്രധാന പ്രതി മൊഴി നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചില ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നൽകിയതായും റിപ്പോർട്ട് വിശദമാക്കുന്നു. മയക്കുമരുന്ന് ഇഞ്ചക്ഷനുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്
വിവിധ രീതിയിലെ പടക്കങ്ങളിലുപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു. ഒരു ആഴ്ചയ്ക്കുള്ളില്‍ മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണ് ഇതെന്നതിനാല്‍ നിരീക്ഷണം ശക്താക്കിയെന്നും പഞ്ചാബ് പൊലീസ് വിശദമാക്കി. അര്‍ധരാത്രി 12.30ഓടെയാണ് സ്ഫോടനം നടന്നത്.