25 April 2024 Thursday

7 വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം, വിവരം പുറത്ത് പറഞ്ഞയാളെ വെട്ടി പരിക്കേല്‍പ്പിച്ചു, 2 പേര്‍ പിടിയില്‍

ckmnews


തൃശൂര്‍: 7 വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതിയേയും പീഡനം പുറത്ത് പറഞ്ഞെന്നാരോപിച്ച് മറ്റൊരു യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ യുവാവിനേയും പൊലീസ് പിടികൂടി. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുന്നയൂര്‍ക്കുളം പാപ്പാളി കണ്ണോത്ത് വീട്ടില്‍ അനീഷി (30) നേയും യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ പാപ്പാളി താമി വീട്ടില്‍ ഷമീറി (28)നെയുമാണ് വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് രംഗന്‍, എസ്.ഐ. സെസില്‍ ക്രിസ്റ്റ്യന്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

കുട്ടിയോട് അതിക്രമം കാണിച്ച അനീഷ് ഇക്കാര്യം പുറത്തു പറയരുതെന്ന് കുട്ടിയേയും പരിസരവാസികളായ ചിലരേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് വകവക്കാതെ പീഡനകാര്യം പുറത്തു പറഞ്ഞെന്നാരോപിച്ചാണ് നാസര്‍ എന്നയാളെ അനീഷിന്റെ സുഹൃത്തായ ഷെമീര്‍ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ ശേഷം മുങ്ങിയ അനീഷും ഷെമീറും തിരൂരില്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് സംഘം എത്തിയപ്പോള്‍ ഇവര്‍ വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിക്കുകയായിരുന്നു.

പിടിയിലാകുമെന്ന് മനസിലായതോടെ പൊലീസിനെ ആക്രമിക്കാനും ഇവര്‍ ശ്രമിച്ചു. തുടര്‍ന്ന് അതിസാഹസികമായാണ് ഇരുവരേയും പിടികൂടിയത്. നേരത്തെ പ്രതികള്‍ മുങ്ങിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിര്‍ദേശാനുസരണം ഗുരുവായൂര്‍ അസി. പൊലീസ് കമ്മിഷണര്‍ കെ ജി സുരേഷ്, എസ് എച്ച് ഒ. അമൃത് രംഗന്‍, എസ് ഐ സെസില്‍ ക്രിസ്റ്റ്യന്‍ രാജ്, സിപിഒമാരായ കെ. രതീഷ്, പി കെ ഹമദ്, കെ എ വിനോദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.