25 April 2024 Thursday

16കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ കുറ്റിപ്പുറത്ത് ലോഡ്ജ് മുറിയിൽ വച്ച് പല തവണ പീഡിപ്പിച്ചു

ckmnews

16കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ


കുറ്റിപ്പുറത്ത് ലോഡ്ജ് മുറിയിൽ വച്ച് പല തവണ പീഡിപ്പിച്ചു


പത്തനംതിട്ട:പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.‌‌ ജിഫിൻ ജോർജ് (27), മെൽവിൻ ടി.മൈക്കിൾ (24), ജിമ്മി തോമസ് (24) എന്നിവരാണ് മൂന്നു കേസുകളിലായി അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി മോട്ടർ സൈക്കിളിൽ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ജിഫിൻ അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചതിനാണ് മറ്റു രണ്ടു പേർ അറസ്റ്റിലായത്. 


വിവാഹം കഴിക്കാമെന്ന് വാക്കുനൽകി കുട്ടിയെ ജിഫിൻ തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടിയുടെ മാതാവിന്റെ മൊഴി. ഇതുപ്രകാരമാണ് ഈ കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞമാസം 18ന് കുട്ടിയെ ഇയാൾ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പലതവണ ബലാൽസംഗം ചെയ്തതായി കുട്ടി പൊലീസിന് മൊഴി നൽകി. പിന്നീട് 30ന് രാവിലെ 9.30 ന് ബൈക്കിൽ കയറ്റി കോന്നിയിലെത്തിച്ച് അവിടെ ബൈക്ക് വച്ചശേഷം ബസിൽ തിരുവനന്തപുരത്തെത്തി. പിറ്റേന്ന് ട്രെയിനിൽ മംഗളൂരുവിൽ എത്തി അവിടെ ഒരു ലോഡ്ജ് മുറിയിൽ വച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു.

മാതാവിന്റെ മൊഴിപ്രകാരമെടുത്ത കേസിന്റെ അന്വേഷണത്തിൽ ഇരുവരെയും പൊലീസ് മംഗളൂരുവിൽ കണ്ടെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്  ഇവരെ കണ്ടെത്തിയത്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ജിഫിന്റെ സുഹൃത്തുക്കളും അറസ്റ്റിലാകുകയായിരുന്നു. ഈ വർഷം ഫെബ്രുവരി,മാർച്ച് മാസങ്ങളിലാണ് ഇവർ പെൺകുട്ടിക്ക് നേരേ വീട്ടിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചത്. 


കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പൊലീസ് തെളിവുകൾ ശേഖരിച്ചു. കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. പത്തനംതിട്ട ജെഎഫ്എം കോടതി രണ്ടിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി, തെളിവുകൾ ശേഖരിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെയും ജിഫിന്റെയും ഫോണുകൾ ശാസ്ത്രീയ തെളിവുകൾക്കായി കസ്റ്റഡിയിലെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കണ്ടെടുക്കേണ്ടതുണ്ട്.