25 April 2024 Thursday

തൂക്കിലേറ്റുന്നതിനു ബദൽ പഠിക്കാൻ സമിതിയെ നിയോഗിക്കും: കേന്ദ്രം സുപ്രീം കോടതിയിൽ

ckmnews

തൂക്കിലേറ്റുന്നതിനു ബദൽ പഠിക്കാൻ സമിതിയെ നിയോഗിക്കും: കേന്ദ്രം സുപ്രീം കോടതിയിൽ


ന്യൂഡൽഹി:തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദൽമാർഗം പഠിക്കാൻ സമിതിയെ നിയോഗിക്കും. സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചു. ഇതു സംബന്ധിച്ച വിദഗ്ധ സമിതിയെ രൂപീകരിക്കുന്നത് പരിഗണിക്കാമെന്ന് മാർച്ച് 21ന് സുപ്രീം കോടതി പറഞ്ഞിരുന്നു. തൂക്കിലേറ്റലിനെതിരെയുള്ള ഹർജി പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റി.

വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള നിർദേശം സർക്കാർ പരിഗണിക്കുകയാണെന്നും ചർച്ചകൾ നടന്നുവരികയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി.പർദിവാലയും അടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി. മാർച്ച് 21ന് ഹർജി പരിഗണിക്കവെ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ അവയെക്കുറിച്ച് കോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിക്ക് കോടതി നിർദേശം നൽകിയിരുന്നു. 



2017-ൽ അഭിഭാഷകനായ ഋഷി മൽഹോത്രയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ തൂക്കിലേറ്റുന്ന രീതി നിർത്തലാക്കാനും പകരം വെടിവച്ചു കൊല്ലുക, ഇൻജക്ഷൻ നൽകി കൊല, ഇലക്ട്രിക് കസേര, ഗ്യാസ് ചേംബർ തുടങ്ങിയ ബദൽ വധശിക്ഷാ മാർഗങ്ങൾ ഉപയോഗിക്കണമെന്നുമായിരുന്നു ആവശ്യം.