വധഭീഷണി എല്ലായിടത്തും പോകുന്നത് പൂർണ സുരക്ഷയോടെ: സൽമാൻ ഖാൻ
വധഭീഷണി എല്ലായിടത്തും പോകുന്നത് പൂർണ സുരക്ഷയോടെ: സൽമാൻ ഖാൻ
മുംബൈ:പൂർണ സുരക്ഷയോടെയാണ് താൻ എല്ലായിടത്തും പോകുന്നതെന്ന് വധഭീഷണി നേരിടുന്ന ബോളിവുഡ് നടൻ സൽമാൻ ഖാൻ. ഇന്ത്യ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് സൽമാൻ അനുഭവം പങ്കുവച്ചത്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്.
‘‘സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനെക്കാൾ നല്ലത്. സുരക്ഷയുണ്ട്. ഇപ്പോൾ റോഡിൽ സൈക്കിൾ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല. മാത്രമല്ല, എന്റെ സുരക്ഷ ട്രാഫിക്കിൽ മറ്റുള്ളവർക്കും അസൗകര്യം സൃഷ്ടിക്കുന്നു. ഗുരുതരമായ ഭീഷണിയുണ്ട്, അതിനാലാണ് സുരക്ഷ. ഞാൻ എല്ലായിടത്തും പൂർണ സുരക്ഷയോടെയാണു പോകുന്നത്. എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടതു സംഭവിക്കുമെന്ന് എനിക്കറിയാം. ഇപ്പോൾ എനിക്കു ചുറ്റും ധാരാളം ഷേരകളുണ്ട് (അംഗരക്ഷകർ). നിരവധി തോക്കുകൾ എന്നോടൊപ്പം ചുറ്റിനടക്കുന്നു. ഈ ദിവസങ്ങളിൽ ഞാൻ എന്നെത്തന്നെ ഭയപ്പെടുന്നു’’– സൽമാൻ പറഞ്ഞു.ഏതാനും ദിവസങ്ങൾക്ക് മുൻപ്, സൽമാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്ത 16 വയസ്സുകാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാർച്ച് 26ന് രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെ, സൽമാന് ഭീഷണി സന്ദേശം അയച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി കത്തും സൽമാന് ഖാന് ലഭിച്ചിരുന്നു.