അരികൊമ്പൻ ദൗത്യം വിജയകരം, ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകി;ഡോ. അരുണ്‍ സക്കറിയ
അരികൊമ്പൻ ദൗത്യം വിജയകരം, ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകി;ഡോ. അരുണ്‍ സക്കറിയ
അരികൊമ്പൻ ദൗത്യം വിജയകരമെന്ന് വനംവകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. ആനയെ ഉൾവനത്തിലേക്ക് വിട്ടു. ഏറ്റുമുട്ടലിനിടെ ഉണ്ടായ പരുക്കുകൾ ആനയ്ക്കുണ്ട്. ആവശ്യമായ ചികിത്സകൾ നൽകും. ആന സുരക്ഷിതമാണ്. റേഡിയോ കോളർ പ്രവർത്തിച്ചു തുടങ്ങി. പ്രാഥമിക ചികിത്സ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാർ ഡിഎഫ്ഒയോട് നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആന ഇപ്പൊൾ പെരിയാർ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകത്താണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു.
പുലർച്ചെ നാലരയോടെയാണ് ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി അധികൃതർ വ്യക്തമാക്കിയിരുന്നു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.