25 April 2024 Thursday

തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരമാകും:വർണ വിസ്മയമൊരുക്കി സാമ്പിൾ വെടിക്കെട്ട്

ckmnews

തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരമാകും:വർണ വിസ്മയമൊരുക്കി സാമ്പിൾ വെടിക്കെട്ട്


തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരമാകും. രാവിലെ പതിനൊന്നരയോടെ നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന്, ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും. എറണാകുളം ശിവകുമാർ ആണ് തിടമ്പേറ്റുന്നത്. രാവിലെ ഏഴരയോടെ നെയ്തലകാവിൽ നിന്ന്  നാദരസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്. പത്ത് മണിയോടെ മണികണ്ഠനാലിൽ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയൻ മാരാരുടെ മേള അകമ്പടിയിൽ വടക്കുംനാഥന്‍റെ അകത്ത് പ്രവേശിച്ച് തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും. വൈകീട്ട് ഘടക പൂരങ്ങൾക്കും ഇരു ദേവസ്വങ്ങൾക്കുമുള്ള ആനകളുടെ  ശാരീരിക പരിശോധന തേക്കിൻകാട് നടക്കും. 




വർണ വിസ്മയമൊരുക്കി സാമ്പിൾ വെടിക്കെട്ട്


മാനത്ത് വർണ വിസ്മയമൊരുക്കി തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്.  തിരുവമ്പാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂർത്തിയാക്കി. പത്തു മിനിട്ടിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം. തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം സാമ്പിൾ വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേ നടയിൽ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കൊളൂത്തി. വർണ്ണവിസ്മയത്തിനൊപ്പം ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിക്ക് ഒടുവിൽ ആകാശച്ചുവരിൽ നിലഅമിട്ടുകളുടെയും കുഴി മിന്നലിന്റെുയും വർണ്ണപ്പൂരം. ക‍ര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്.