18 April 2024 Thursday

അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞു; ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിന്മാറണം: എ.കെ ശശീന്ദ്രൻ

ckmnews


അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അനുയോജ്യമായ സ്ഥലത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ജാഗ്രതയോടെ നടത്തുന്നു. ദുഷ്കരമായ മേഖലയാണ്. ഇരുമ്പ് പാലത്തിന് സമീപമോ, തൊട്ടടുത്ത് സൗകര്യമുള്ള മറ്റാവെടെയെങ്കിലും മാറ്റാനാവുമോയെന്ന് നോക്കുന്നു. വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നാൽ ഇന്ന് തന്നെ അരിക്കൊമ്പനെ പിടികൂടാനാകും. പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ഫലപ്രാപ്തിയിലാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥർ കടുത്ത സമർദ്ദത്തിലാണ്. വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത് അവരുടെ ആത്മവീര്യം തകർക്കുമോ എന്ന് ഭയമുണ്ട്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. 150 പേർ ജീവൻ പണയപ്പെടുത്തിയാണ് കഠിനാധ്വാനം ചെയ്യുന്നത്. ഒരാനെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വന്ന് നിന്ന് കൊടുക്കില്ല. അവർക്കും ബുദ്ധിയുണ്ട്.

അതിനനുസരിച്ച് പ്ലാൻ മാറും, അതവിടത്തെ പ്രായോഗിക സ്ഥിതിക്കനുസരിച്ച്. യുക്തിസഹമായ നടപടി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നത് ദൗത്യത്തെ ബാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജനങ്ങളെ രക്ഷിക്കാനാണ്. ആനയെ പിടിക്കണമെങ്കിൽ നിരോധനാജ്ഞയുമായി സഹകരിക്കണം. ചെയ്യുന്നത് ജനങ്ങൾക്ക് വേണ്ടി. ജനങ്ങളുടെ ആഗ്രഹം അരിക്കൊമ്പനെ പിടിക്കണം എന്നതാണ്. ആനയെ പിടിച്ച് കാട്ടിലേക്ക് അയക്കണമെന്ന് സർക്കാരിന് വാശിയൊന്നുമില്ല. ഒന്നോ രണ്ടോ ആനയെ പിടിച്ചത് കൊണ്ട് വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരമാവില്ല. മറ്റ് മാർഗങ്ങളില്ലാതെ വരുമ്പോഴാണ് ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.