വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച ആറ് കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു; താക്കീത് ചെയ്തെന്ന് വികെ ശ്രീകണ്ഠൻ
പാലക്കാട്: വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യമർപ്പിച്ചു പോസ്റ്റർ പതിച്ച ആറ് പേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ അടക്കം ആറു കോൺഗ്രസ് പ്രവർത്തകരെയാണ് തിരിച്ചറിഞ്ഞത്.
പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തതായി വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. പോസ്റ്റർ പതിക്കാൻ ആരേയും ചുമതലപ്പെടുത്തിയിരുന്നില്ല. നടപടിയെടുക്കാൻ മാത്രമുള്ള തെറ്റ് പ്രവർത്തകർ ചെയ്തതായി കരുതുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട സൈബർ ആക്രമണത്തിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആരുടേയും നിർദേശപ്രകാരമല്ല പോസ്റ്റർ പതിച്ചതെന്നും ആവേശത്തിൽ ചെയ്തതാണെന്നുമായിരുന്നു പുതൂർ പഞ്ചായത്ത് അംഗം സെന്തിൽ പറഞ്ഞത്. വന്ദേഭാരതിൽ പോസ്റ്റർ പതിക്കാൻ ശ്രീകണ്ഠൻ എംപി ഒരു നിർദേശവും തന്നിട്ടില്ലെന്നും സെന്തിൽ പറഞ്ഞു
ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ യുവ മോർച്ചാ നേതാവിന്റെ പരാതിയിൽ ആർപിഎഫ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിച്ചത്, പോസ്റ്റർ പതിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.