24 April 2024 Wednesday

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാൾ

ckmnews


സച്ചിൻ… സച്ചിൻ… സച്ചിൻ… സച്ചിൻ… ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാൾ. ആരായിരുന്നു സച്ചിൻ, അല്ലെങ്കിൽ ആരാണ് നമുക്ക് സച്ചിൻ. വിശേഷണങ്ങളുടെ അകമ്പടി ഇല്ലാതെ ഒരു ഇന്ത്യക്കാരനെ വിവരിക്കാനാവുമെങ്കിൽ അതിന് പേര് ഒന്ന് മാത്രമാണ്. കളിക്കാരനായി മാത്രം രേഖപ്പെടുത്തിയ ഒരാളല്ല അയാൾ. അയാളുടെ ജീവിതം ഒരു മാതൃകയായിരുന്നു. ഉയരങ്ങളുടെ കൊടുമുടിയിലും ഒന്നുമല്ലാത്ത ഒരുവനെ പോലെരു സാധാരണക്കാരനായി നിന്നു. 22വാര അകലത്തിൽ 3 അടി മാത്രം നീളമുള്ള ഒരു ബാറ്റ് കൊണ്ട് തീർത്ത വിസ്മയത്തിന് നൂറ്റാണ്ടുകളിൽ പറഞ്ഞ് തീർക്കാനാകാത്ത ഭംഗിയാണ്. ബാറ്റ് കൊണ്ട് കനത്ത പ്രഹരം ഏൽപ്പിക്കുമ്പോഴും മുഖത്തെ നിഷ്കളങ്കതയും വിനയവും അയാളെ വിട്ട് പോയിരുന്നില്ല. കളിക്കളത്തിലെ മാന്യതയുടെ മുഖമായിരുന്നു സച്ചിൻ.

സച്ചിനോളം പ്രശസ്തി ക്രിക്കറ്റിനുണ്ടായിരുന്നോ? ഉത്തരം കണ്ടെത്താൻ പലവട്ടം ചിന്തിക്കേണ്ടി വരും. പ്രായഭേദമന്യേ ലോകം ആഘോഷിച്ച ഒരുവൻ തീർത്ത മാന്ത്രികതയിൽ രൂപപ്പെട്ടത് കൂടിയാണ് ക്രിക്കറ്റിന്റെ ചരിത്രം. ക്രിക്കറ്റ് ചോരയിൽ കലർന്ന ഇന്ത്യൻ ജനത വന്ദേ ഭാരതം പാടുന്നതിനോളം ഉച്ചത്തിൽ സച്ചിന് വേണ്ടിയും ആർത്തു വിളിച്ചിട്ടുണ്ടാകും. കളിക്കളത്തിന് പുറത്തും അയൊളൊരു വിസ്മയമായിരുന്നു. സച്ചിനോളം വിലമതിപ്പും മൂല്യവും ഉള്ളൊരു ബ്രാൻഡ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല. കായിക ലോകത്ത് ഇന്ത്യയിൽ നിന്നുള്ള ആദ്യ സൂപ്പർ ബ്രാൻഡ്. ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയിലെ ഏറ്റവും ഇൻഫ്ലുവൻഷ്യലായ മനുഷ്യൻ. ക്രിക്കറ്റിനെ ഒരു പാഠ്യപദ്ധതിയോളം വലുതാക്കാൻ സച്ചിനായി.


അയാളുടെ സന്തോഷത്തിലും സങ്കടത്തിലും നമ്മളും പങ്കുചേർന്നു. പ്രവർത്തികൾ മാതൃകയാക്കി. ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും ഒക്കെ വേണ്ടി സച്ചിൻ നടത്തിയ പ്രവർത്തനങ്ങൾ കാട്ടുതീ പോലെയാണ് പടർന്നത്. നിറത്തിന്റെയോ കൊടിയുടേയോ പണത്തിന്റെയോ വ്യത്യാസമില്ലാതെ ലോകം അയാളെ കൊണ്ടാടി. വിശ്വാസികൾ അല്ലാത്തവർക്കും അയാൾ ദൈവമായി. പാഡണിഞ്ഞ് ക്രിസീലിറങ്ങുമ്പോൾ തിരുവസ്ത്രം അണിഞ്ഞ് നിൽക്കുന്ന ദൈവത്തിനെ പോലെയായി സച്ചിൻ.

ഒരു ഇതിഹാസം പിറന്നിട്ട് ഇന്ന് അൻപതാണ്ട് പിന്നിടുകയാണ്. വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. കാരണം അയാളെ ഇന്നും നാം കൊണ്ടാടുകയാണ്. ആഘോഷിക്കുകയാണ്. കുറിച്ച റെക്കോർഡുകളോട്, പിന്നിട്ട നാഴികകല്ലുകളോട് എല്ലാം പുതു തലമുറ മത്സരിക്കുകയാണ്. കാലം കടന്ന് പോകുമ്പോഴും പ്രായമാകാതെ നിഷ്കളങ്കതയുടെ വിനയത്തിന്റെ ആൾരൂപമായി സച്ചിൻ നമുക്കിടയിൽ വീണ്ടും വീണ്ടും ആഘോഷിക്കപ്പെടും. കളത്തിലും പുറത്തും തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരത്തിന് പിറന്നാൾ ആശംസകൾ.