20 April 2024 Saturday

മദനൻ മാത്രമല്ല ഈ സിനിമയും കളറാണ്; മദനോത്സവം റിവ്യൂ

ckmnews


രാഷ്‌ടീയക്കാരുടെ അധികാരത്തോടുള്ള ആർത്തിയും സാധാരണക്കാരന്റെ ജീവിക്കാനുള്ള ആർത്തിയും ഇടകലർത്തി നർമത്തിന്റെ മേമ്പൊടിയുമായെത്തിയ ചിത്രമാണ് ‘മദനോത്സവം’. ‘ന്നാ താൻ കേസ് കൊട്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ തൂലികയിൽ പിറന്ന മദനോത്സവവും പ്രേക്ഷകനെ ചിരിപ്പിക്കാനും ചിന്തിക്കാനുമാകുന്ന ഒരുഗ്രൻ പൊളിറ്റിക്കൽ സറ്റയറാണ്. രതീഷിന്റെ തിരക്കഥയോട് കൂറുപുലർത്തുന്ന മേക്കിങ്ങാണ്‌ സംവിധായകൻ സുധീഷ് ഗോപിനാഥും ചെയ്തിരിക്കുന്നത്.


കോഴിക്കുഞ്ഞുങ്ങളെ നിറമടിച്ച് വിൽപന നടത്തുന്ന മദനൻ എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. കുഞ്ഞിലേ തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട മദനനെ വളർത്തിയത് അമ്മായിയാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്ണുകിട്ടാത്ത മദനന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായിട്ടാണ് കാറ്റിൽ മറിഞ്ഞു വീണ കദളിക്കുലപോലെ ആലീസ് എന്ന വിധവയും അവളുടെ മകളും എത്തുന്നത്. ഒരുമിച്ചുള്ള ജീവിതമെന്ന സ്വപ്നം നെയ്തു തുടങ്ങിയ മദനനെ തേടി ഒരിക്കൽ അകന്ന ബന്ധുവായ ചെണ്ടൻ എളേപ്പൻ എത്തുന്നു. നിസ്സഹായതയുടെ ആൾരൂപമായ മദനനു പാരയായത് അയാളുടെ പേരുതന്നെയായിരുന്നു. തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ബിഡിഎഫ് സ്ഥാനാർഥി മദനൻ മഞ്ഞക്കാരനെ തോൽപ്പിക്കാൻ എതിരാളികൾ കണ്ട വഴി അതെ പേരിലുള്ള മദനൻ എന്ന കോഴിവിൽപ്പനക്കാരനെ സ്വതന്ത്ര സ്ഥാനാർഥിയാക്കുകയായിരുന്നു

രാഷ്രീയക്കാർ മദനൻ മഞ്ഞക്കാരനായി ബാബു ആന്റണി ഏറെ വ്യത്യസ്തമായ പ്രകടനം കാഴ്ചവച്ചു. രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് രതീഷ് മദനോൽസവത്തിന്റെ തിരക്കഥ രചിച്ചത്. സമകാലിക രാഷ്ട്രീയത്തിനനുസരിച്ച് തിരക്കഥയിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. രാഷ്ട്രീയ നീക്കങ്ങളിൽ കരുവാക്കപ്പെടുന്ന സാധാരണക്കാരനായ യുവാക്കളുടെ നീറുന്ന ജീവിതമാണ് രതീഷും സുധീഷും കൂടി അഭ്രപാളിയിൽ എത്തിച്ചത് എങ്കിലും ഓരോ മുക്കിലും മൂലയിലും ചിരിക്കുള്ള വക കണ്ടുവച്ച തിരക്കഥയുടെ ബ്രില്ല്യൻസ് ആണ് ചിത്രത്തിന്റെ നട്ടെല്ല്. കാസർഗോഡ് ജില്ലയിലെ ബളാൽ എന്ന ഗ്രാമവും നാട്ടുവഴികളും വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കാസർകോഡ് ഭാഷയും ശൈലികളുമാണ് ചിത്രത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ അവസ്ഥയ്ക്കിണങ്ങുന്ന സംഗീതം ചിത്രത്തിന് ഏറെ അനുയോജ്യമായിരുന്നു.   


‘ന്നാ താൻ കേസ് കൊട്’ പോലെ കാസർകോഡുള്ള ഒരു ഉൾഗ്രാമത്തിലെ നിഷ്കളങ്കരായ കുറെ മനുഷ്യരുടെ കഥ നർമ്മത്തിൽ ചാലിച്ച് കുടുംബബന്ധങ്ങളുടെ ചൂടും ചൂരും സമംചേർത്ത് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയും ഇടയ്ക്കു അൽപം കണ്ണുനനയിക്കുകയും ചെയ്യുന്ന ഒരുഗ്രൻ കോമഡി എന്റർടെയ്നറാണ് മദനോത്സവം. സുരാജ് വെഞ്ഞാറമൂട് എന്ന സൂപ്പർ താരത്തിന്റെ കോമഡിയിലേക്കുള്ള ഒരു വമ്പൻ തിരിച്ചു വരവ് കൂടിയാകുമ്പോൾ വീണ്ടും തിയറ്ററുകൾ ഉണരുന്ന കാഴ്ചയാണ് വരാനിരിക്കുന്നത്