19 April 2024 Friday

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ കരാർ ടാറ്റയ്ക്ക് ; ചെലവ് 861 കോടി രൂപ

ckmnews

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള ചുമതല ടാറ്റ പ്രോജക്ട്‌സിന്. 861.90 കോടി രൂപയാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണത്തിന് വേണ്ടി ചെലവഴിക്കുക. ഒരു വര്‍ഷം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന മുറയ്ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍&ടി, ടാറ്റ് പ്രോജക്ട്‌സ്, ഷപൂര്‍ജി പല്ലോന്‍ജി&കമ്പനി എന്നിങ്ങനെ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളാണ് അവസാനഘട്ട ലേലത്തില്‍ പങ്കെടുത്തത്. 865 കോടിയൂടെ ലേലമാണ് എല്‍&ടി സമര്‍പ്പിച്ചത്. നിലവിലെ പാര്‍ലമെന്റ് മന്ദിരം ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതാണ്. പുതിയ മന്ദിരം നിര്‍മിച്ചാല്‍ പഴയ കെട്ടിടം മറ്റ് ആവശ്യങ്ങള്‍ക്കുപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ പ്രതികരിച്ചു. 

പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.  രാഷ്ട്രപതിഭവന്‍ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്- സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയില്‍ നിലനിര്‍ത്തും.

പുതിയ പദ്ധതി പൂര്‍ത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉള്‍പ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവന്‍, ഉപരാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും.