28 March 2024 Thursday

ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതി; 8.9 ബില്യൺ ഡോളറിന്റെ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി

ckmnews



ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതികളിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി. 8.9 ബില്യൺ ഡോളർ, കൃത്യമായി പറഞ്ഞാൽ 7,28,38,04,50,000 രൂപയ്ക്കാണ് കമ്പനി ഒത്തുതീർപ്പിന് ഒരുങ്ങുന്നത്.

യുഎസ് ബാങ്ക്‌റപ്‌സി കോടതിയിലാണ് ഇത് സംബന്ധിച്ച വിവരം ജോൺസൻ ആന്റ് ജോൺസൻ നൽകിയിരിക്കുന്നത്. കോടതി ഇത് അംഗീകരിച്ചാൽ അമേരിക്കൻ നീതിന്യായ വ്യവസ്ഥ കണ്ട ഏറ്റവും വലിയ ഒത്തുതീർപ്പാകും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.


ജോൺസൻ ആന്റ് ജോൺസൻ ടാൽകം പൗഡർ ഉപയോഗിച്ചവർക്ക് കാൻസർ വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പതിനായിരങ്ങളാണ് അമേരിക്കയിലെ വിവിധ കോടതികളെ ഹർജിയുമായി സമീപിച്ചിരിക്കുന്നത്. ജോൺസൻ ആന്റ് ജോൺസൻസ് ഇതുവരെ ഈ വാദം അംഗീകരിച്ചിട്ടില്ല. അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് ഇതെന്ന വാദത്തിൽ ഉറച്ച് നിൽക്കുമ്പോഴും കമ്പനി ഒത്തുതീർപ്പിന് മുതിരുന്നത് ശ്രദ്ധേയമാണ്. എന്നാൽ കേസ് വേഗം തീർക്കുന്നത് കമ്പനിയുടെ സമയനഷ്ടം പരിഹരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജോൺസൻ ആന്റ് ജോൺസൻസ് നീക്കത്തെ ന്യായീകരിക്കുന്നത്.


ജോൺസൻ ആന്റ് ജോൺസൻസ് നിർമിക്കുന്ന ടാൽക്കം പൗഡറിൽ ആസ്‌ബെറ്റോസിന്റെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ട്. ഇതാണ് കാൻസറിന് കാരണമാകുന്നത്. 2020 ഓടെ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ ജോൺസൻ ആന്റ് ജോൺസൻസ് ടാൽക്കംപൗഡർ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ പൊഡർ നിർമിക്കുന്നതിനോ വിൽക്കുന്നതിനോ വിലക്കില്ല.