18 April 2024 Thursday

സൂപ്പര്‍ കപ്പില്‍ ഞായറാഴ്ച്ച പന്തുരളും; ആവേശത്തില്‍ മഞ്ചേരിയും കോഴിക്കോടും!

ckmnews



മലപ്പുറം: മലബാര്‍ വീണ്ടും ഫുട്‌ബോള്‍ ആവേശത്തിലേക്കാണ്. പ്രതാപം വീണ്ടെടുത്ത കൊല്‍ക്കൊത്ത ക്ലബുകള്‍ ഉള്‍പ്പെടെ നീണ്ട ഇടവേളക്ക് ശേഷമാണ് കോഴിക്കോട്ടേക്ക് വരുന്നത്. ഏപ്രിലില്‍ തുടങ്ങുന്ന സൂപ്പര്‍ കപ്പിലാണ് ഐഎസ്എല്‍- ഐലീഗ് ടീമുകള്‍ കോഴിക്കോട്ടെത്തുന്നത്. ഏപ്രില്‍ 3 മുതല്‍ 25 വരെയാണ് ടൂര്‍ണമെന്റ്. കോഴിക്കോട് കോര്‍പ്പറേഷന് പുറമെ മഞ്ചേരി, പയ്യനാട് സ്റ്റേഡിയവും വേദിയാവും. ഇതിനിടെ ടിക്കറ്റ് നിരക്ക് പുറത്തുവിട്ടിരിക്കുകയാണ്.

ടിക്കറ്റുകള്‍ ഓണ്‍ലൈനായിട്ടാണ് ലഭിക്കുക. സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് 150 രൂപയും, ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ക്ക് 250 രൂപയും. ഗ്രൂപ്പ് റൗണ്ടില്‍ ഒരു ദിവസം രണ്ട് കളികളാണുണ്ടാവുക. രണ്ടിനും കൂടിയാണ് 250 രൂപ. സെമി, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക്, സീസണ്‍ ടിക്കറ്റ് വില എന്നിവ പിന്നീട് പ്രഖ്യാപിക്കും. ബുക്ക് മൈ ഷോ വഴി ടിക്കറ്റെടുക്കാം.

നാഗ്ജിയുടെ പ്രതാപത്തിലേക്കും ആവേശത്തിലേക്കും മലബാറിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സൂപ്പര്‍ക്കപ്പ്. രാജ്യത്തെ ഒട്ടുമിക്ക മികച്ച ക്ലബുകളും സൂപ്പര്‍ക്കപ്പില്‍ മാറ്റുരക്കും. ഐഎസ്എല്‍, ഐലീഗ് ടീമുകള്‍ നേര്‍ക്കുനേര്‍. 21 പ്രമുഖ ടീമുകള്‍. ഫൈനല്‍ ഉള്‍പ്പെടെ പതിനാല് മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തിലും യോഗ്യത റൗണ്ട് ഉള്‍പ്പെടെ ചിലമത്സരങ്ങള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും നടക്കും. വൈകിട്ട് അഞ്ചരക്കും എട്ടരക്കുമായി രണ്ട് മത്സരങ്ങളാ ദിവസവും നടത്തും.

ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. യോഗ്യത മത്സരങ്ങള്‍ ഏപ്രില്‍ മൂന്നിന് തുടങ്ങും. ഉദ്ഘാടനം ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.2016 ല്‍ സേഠ് നാഗ്ജി അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കോഴിക്കോട് വേദിയായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് മികച്ച ക്ലബുകള്‍ പങ്കെടുക്കുന്ന ഒരു ടൂര്‍ണ്ണമെന്റിന് കോഴിക്കോട് ആതിഥ്യം വഹിക്കുന്നത്.