24 April 2024 Wednesday

ഇന്ത്യന്‍ പ്രീമിയര്‍ പതിനാറാം സീസണ് നാളെ തുടക്കം.

ckmnews


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ പതിനാറാം സീസണ് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പത്ത് ടീമുകള്‍ പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങളില്‍ ഏറ്റുമുട്ടും. കിരീടപ്പോരാട്ടം മേയ് ഇരുപത്തിയെട്ടിന്. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്ട് പ്ലയറും വൈഡും നോബോളും ഡിആര്‍എസ് പരിധിയില്‍ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. 


കളിയുടെ ഗതിക്കനുസരിച്ച് ഒരുകളിക്കാരനെ മാറ്റിഇറക്കുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ പരീക്ഷിച്ച ശേഷമാണ് ഐപിഎല്ലിലേക്ക് കൊണ്ടുവരുന്നത്. ടോസിന്റെ സമയത്ത് പ്ലേയിംഗ് ഇലവനൊപ്പം പകരക്കാരുടെ പേരും മുന്‍കൂട്ടിനല്‍കണം. നാല് പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ. പതിനാലാം ഓവറിന് മുമ്പ് പകരക്കാരനെ കളത്തിലിറക്കണം. ഇതാവട്ടേ ഓവര്‍ പൂര്‍ത്തിയാവുമ്പോഴോ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം

ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ എക്‌സ് ഫാക്ടര്‍ പ്ലെയര്‍ എന്നപേരില്‍ ഈ രീതി നടപ്പാക്കുന്നുണ്ട്. ആദ്യ ഇന്നിങ്‌സിന്റെ 10 ഓവറിന് ശേഷം ഒരോവറില്‍ കൂടുതല്‍ ബാറ്റ് ചെയ്യുകയോ പന്തെറിയുകയോ ചെയ്തിട്ടില്ലാത്തയാളെ മാറ്റി പകരം താരത്തെ കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് ബിഗ് ബാഷ് ലീഗിലെ എക്‌സ് ഫാക്ടര്‍ പ്ലേയര്‍ നിയമം. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് മത്സരങ്ങള്‍ ഹോം ആന്‍ഡ് എവേ രീതിയിലേക്ക് തിരിച്ചുവരും പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിലുള്ളവരുമായി ഓരോതവണയും എതിര്‍ഗ്രൂപ്പിലുള്ളവരുമായി രണ്ടുതവണയും ഏറ്റുമുട്ടും. ഒരു ടീമിന് 14 കളി. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ പ്ലേഓഫിലേക്ക് മുന്നേറും.

ആദ്യ രണ്ട് സ്ഥാനക്കാര്‍ ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടി ഫൈനലിലെത്തും. ഇതില്‍ തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരംകൂടിയുണ്ട്. മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടും. എലിമിനേറ്ററിലെ വിജയിയും ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്നവരും രണ്ടാം ക്വാളിഫയര്‍ കളിച്ച് ഫൈനലിലെത്തും. ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 13 കോടിരൂപയും.