29 March 2024 Friday

നടുറോഡില്‍ പെൺകുട്ടിയെ മർദിക്കുകയും ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ

ckmnews


കൊല്ലം: നടുറോഡില്‍ അടിയുണ്ടാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശിനി അന്‍സിയ ബീവി (33) ആണ് അറസ്റ്റിലായത്. കടയ്ക്കൽ എസ്ഐ ജ്യോതിഷിന്റെ സാന്നിധ്യത്തിൽ വനിതാ സിവിൽ പൊലീസ് ഓഫീസർമാർമാരാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച കേസിലും അന്‍സിയ ബീവി പ്രതിയാണ്. കടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസില്‍ ഹാജരാക്കുകയായിരുന്നു


കടയ്ക്കൽ പാങ്ങലുകാട് ജംഗ്ഷനിൽ തയ്യല്‍ക്കട നടത്തുകയാണ് അന്‍സിയ ബീവി. ജംഗ്ഷനില്‍ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്തെറിയുകയും ചെയ്തെന്ന പരാതിയില്‍ എസ് സി – എസ് ടി പീഡനനിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും അന്‍സിയ ബീവിക്കെതിരെ ഉണ്ട്. പാങ്ങലുകാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ച കേസിലും അന്‍സിയ ബീവി പ്രതിയാണ്.

ഒരാഴ്ച മുൻപ് ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിന്റെ കൈ അന്‍സിയ ബീവി തല്ലിയൊടിച്ചു. അന്‍സിയബീവി നടുറോഡില്‍ രണ്ട് സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്റെ ദൃശ്യം മൊബൈബല്‍ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ചായിരുന്നു വിജിത്തിനെ ആക്രമിച്ചത്. ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ അന്‍സിയ വിജിത്തിനെ ചോദ്യം ചെയ്യുകയും കൈയില്‍ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ഇടതുകൈ അടിച്ചൊടിക്കുകയുമായിരുന്നു. കൈ ഒടിഞ്ഞ വിജിത്ത് ഇപ്പോള്‍ ചികിത്സയിലാണ്. വിജിത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്‍സിയക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയിട്ടുണ്ട്.


കടക്കാരെയും ഓട്ടോ തൊഴിലാളികളെ ആക്രമിക്കുയും കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തി എസ്ഐയെയും പൊലീസുകാരെയും അസഭ്യം വിളിക്കുകയും ചെയ്യുമായിരുന്നുവെന്ന് പരാതിയുണ്ട്. ഒരാഴ്ച മുൻപ് കടയ്ക്കൽ പൊലീസ് സ്റ്റേഷന് മുന്നിൽ ബസുകൾ ഉൾപ്പെടെ തടഞ്ഞിട്ടു. അക്രമം ഏറിയിട്ടും ആസിയ ബീവിയെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു