19 April 2024 Friday

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം പോലീസ് കേസെടുത്തു: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: ചിത്രങ്ങൾ മോർഫ് ചെയ്യാൻ സഹായിച്ച സ്റ്റുഡിയോ ഉടമയെയും ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി

ckmnews

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം പോലീസ് കേസെടുത്തു: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി:


ചിത്രങ്ങൾ മോർഫ് ചെയ്യാൻ സഹായിച്ച സ്റ്റുഡിയോ ഉടമയെയും ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി


കൂത്തുപറമ്പ്∙സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ പാർട്ടിയുടെ യശസിനു കളങ്കമുണ്ടാക്കിയതിനു പാർട്ടി പുറത്താക്കിയ സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും മുൻ ഡിവൈഎഫ്ഐ നേതാവുമായ പൂക്കോട് തൃക്കണ്ണാപുരത്തെ എം. മുരളീധരനെ(42)യാണ് ഒളിവിൽ പോയ ശേഷം വലിയ വെളിച്ചത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായ മുരളീധരൻ കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ തോട്ടത്തിലാണു മൃതദേഹം കണ്ടെത്തിയത്. പോക്സോ പ്രകാരം കേസെടുത്തതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് മുരളീധരനെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. നവ മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ചു എന്ന ആരോപണമാണ് പുറത്താക്കിയതുമായി ബന്ധപ്പെട്ടു പുറത്തു വന്ന വിവരങ്ങൾ.

മൊബൈൽ വാട്സാപ്പിൽനിന്നുള്ള സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി ടെലഗ്രാം മുഖേന പ്രചരിപ്പിച്ചുവെന്നാണു പരാതി. സംഭവത്തിൽ തൃക്കണ്ണാപുരം കളരി മുക്കിലെ കെ. അഭിനവിനെതിരെയും കേസെടുത്തിരുന്നു. വീട്ടിൽ നടന്ന ആത്മഹത്യാ ശ്രമത്തിൽ പരുക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്യാൻ സഹായിച്ച സ്റ്റുഡിയോ ഉടമയും ആത്മഹത്യക്ക് ശ്രമിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് ഉദ്ധ്യോഗസ്ഥർ അറിയിച്ചു