'ഞാൻ ഗാന്ധിയാണ്, സവർക്കറല്ല'; മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അയോഗ്യനാക്കിയ നടപടിക്കു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തതിനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തന്നെ ലക്ഷ്യമിട്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പാർലമെന്റിൽ താൻ നടത്തിയ പ്രസംഗം ഒഴിവാക്കി. പിന്നീട് ലോക്സഭാ സ്പീക്കർക്ക് വിശദമായ മറുപടി നൽകി. വിദേശ ശക്തികളിൽ നിന്നും താൻ സഹായം തേടിയെന്ന ചില മന്ത്രിമാർ നുണകൾ പ്രചരിപ്പിച്ചു. പക്ഷേ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നത് താൻ ഇനിയും തുടരും. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെ താൻ ഇനിയും ചോദ്യം ചെയ്യും.
പരാമർശത്തിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി എന്നാണെന്നും ഗാന്ധിമാർ മാപ്പ് ചോദിക്കില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.