25 April 2024 Thursday

യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ ഇന്ന് മുതൽ; പോർച്ചുഗലും ഇംഗ്ലണ്ടും ഇറ്റലിയും കളത്തിൽ

ckmnews


2022 ഫുട്ബോൾ ലോകകപ്പിന് ശേഷം ദേശീയ ടീമുകൾ ഇന്ന് വീണ്ടും കളിക്കളത്തിൽ ഇറങ്ങും. യുവേഫ 2024 യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. യൂറോപ്യൻ ഫുട്ബോളിലെ മുൻ നിര ടീമുകളായ പോർച്ചുഗലും ഇംഗ്ലണ്ടും ഇറ്റലിയും ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഇന്നത്തെ ഏറ്റവും വാശിയേറിയ പോരാട്ടം ഇംഗ്ലണ്ടിനെതിരെ ഇറ്റലി ഇറങ്ങുമ്പോഴാണ്. 2020 യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇറ്റലി കിരീടം ഉയർത്തിയത്. അതിനാൽ തന്നെ, കഴിഞ്ഞ ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടുന്നതിനാണ് ഇംഗ്ലണ്ട് കച്ച മുറുക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന പോർച്ചുഗലിന്റെ എതിരാളികൾ ലിച്ച്ടെൻസ്റ്റെയിൻ ആണ്.

ലോക ഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച ടീമുമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന് ഇറങ്ങുന്നത്. ചുണ്ടിന് തൊട്ട് മുൻപിൽ വെച്ച നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ടീം പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് താരങ്ങൾക്ക് പരുക്കേറ്റത് പരിശീലകൻ സൗത്ത് ഗേറ്റിന് തിരിച്ചടിയായി. മാഞ്ചസ്റ്റർ യൂണൈറ്റഡിനായ് തിളങ്ങുന്ന പ്രകടനം കാഴ്ചവെക്കുന്ന മാർക്സ് റാഷ്‌ഫോർഡ്, ന്യൂകാസിലിന്റെ ഗോൾകീപ്പർ നിക്ക് പോപ്പ്, ചെൽസി മിഡ്ഫീൽഡർ മേസൺ മൗണ്ട് എന്നിവർക്കാണ് പരുക്ക് തിരിച്ചടിയായത്. ഇറ്റലിയും കരുത്തരായ ടീമുമായാണ് കളിക്കളത്തിൽ ഇറങ്ങുന്നത്. യുവന്റസ് താരം ഫെഡറികോ ചിസെ തന്നെ ആയിരിക്കും ടീമിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുക. ഇന്ത്യൻ സമയം ഇന്ന് രാത്രി 1:15ന് ഇറ്റലി നാപോളിയിലെ മറഡോണ സ്റ്റേഡിയത്തിലാണ് മത്സരം.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ പുതിയ പരിശീലകന് കീഴിൽ ആദ്യ വിജയത്തിനാണ് ശ്രമിക്കുക. ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പുറത്തായതോടെ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസ് രാജി വെച്ചിരുന്നു. തുടർന്നാണ്, ബെൽജിയത്തിന്റെ പരിശീലനായിരുന്ന റോബർട്ടോ മാർട്ടിനെസ് സ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ മത്സരത്തിൽ വിജയം കണ്ടെത്തി ടീമിന്റെ ആത്മവിശ്വാസം ഉയർത്തുക എന്ന ചുമതല മാർട്ടിനിസിനുണ്ട്. ഇന്ന് രാത്രി 1:15ന് പോർചുഗലിലാണ് മത്സരം.