19 April 2024 Friday

സുനില്‍ ഛേത്രി ബെഞ്ചിലിരിക്കും! ഇന്ത്യ ഇന്ന് മ്യാന്‍മാറിനെതിരെ.

ckmnews


ഇംഫാല്‍: ഇന്ത്യ വേദിയാവുന്ന ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ മ്യാന്‍മറിനെ നേരിടും. മണിപ്പൂരില്‍ വൈകിട്ട് ആറിനാണ് കളിതുടങ്ങുക. ഏഷ്യന്‍ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ശക്തിദൗര്‍ബല്യങ്ങള്‍ പരീക്ഷിക്കുന്നത്. മ്യാന്‍മറും കിര്‍ഗിസ്ഥാനുമാണ് എതിരാളികള്‍. ആദ്യമത്സരത്തിലെ എതിരാളികള്‍ ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള മ്യാന്‍മര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 എച്ച് ഡിയിലും ഹോട്‌സ്റ്റാറിലും മത്സരം കാണാം. 


മത്സരത്തില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പറഞ്ഞു. ത്രിരാഷ്ട്ര ടൂര്‍ണമെന്റ് വടക്കുകിഴക്കള്‍ സംസ്ഥാനങ്ങളുടെ ഫുട്‌ബോള്‍ ആവേശത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്നും സ്റ്റിമാക്ക് പറഞ്ഞു. ''എതിരാളികളുടെ റാങ്കിംഗ് നോക്കുന്നില്ല. ഏഷ്യന്‍ കപ്പിന് ഒരുങ്ങുകയാണ് ലക്ഷ്യം. എല്ലാരാജ്യങ്ങളിലും ടോപ് ഡിവിഷന്‍ ലീഗിലെ താരങ്ങളേയാണ് ദേശീയ ടീമിലേക്ക് പരിഗണിക്കുക. ഇന്ത്യയില്‍ സവിശേഷ സാഹചര്യമായതിനാല്‍ മികച്ചകളിക്കാര്‍ ഇപ്പോഴും ടീമിന് പുറത്തുണ്ടാവാന്‍ സാധ്യതയുണ്ട്. ടൂര്‍ണമെന്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഫുട്‌ബോള്‍ ആവേശം കൂട്ടും.'' സ്റ്റിമാക്ക് വ്യക്തമാക്കി.

ഗുര്‍പ്രീത് സിംഗ് സന്ധു, രാഹുല്‍ ബെക്കെ, അന്‍വര്‍ അലി, മെഹ്താബ് സിംഗ്, ആകാശ് മിശ്ര, ജീക്‌സണ്‍ സിംഗ്, അനിരുദ്ധ് ഥാപ്പ, ലാലിയന്‍സുവാല ചങ്‌തെ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, റ്വിതിക് ദാസ്, മന്‍വീര്‍ സിംഗ് എന്നിവര്‍ ആദ്യ ഇലവനില്‍ എത്താനാണ് സാധ്യത. ഐഎസ്എല്ലിലെ പോലെ സുനില്‍ ഛേത്രിയെ ഇന്ത്യന്‍ ടീമിലും പകരക്കാരനായാവും കളത്തിലിറക്കുക. ഇന്ത്യയും മ്യാന്‍മറും അഞ്ച് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ മൂന്നിലും മ്യാന്‍മര്‍ ഒരുകളിയിലും ജയിച്ചു. ഒരുമത്സരം സമനിലയില്‍. ഈമാസം ഇരുപത്തിയെട്ടിനാണ് ഇന്ത്യ കിര്‍ഗിസ്ഥാന്‍ മത്സരം. 


ഇന്ത്യ നൂറ്റിയാറും മ്യാന്‍മര്‍ നൂറ്റിഅന്‍പത്തിയൊന്‍പതും സ്ഥാനത്ത്. അഞ്ച് പുതുമുഖങ്ങളുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങള്‍ ആരുമില്ല. പരിക്കേറ്റ ശിവശക്തി നാരായണനും ഗ്ലാന്‍ മാര്‍ട്ടിന്‍സിനും പകരം പ്രീതം കോട്ടാലും നോറെം മഹേഷ് സിംഗും ടീമിലെത്തി.