20 April 2024 Saturday

അട്ടപ്പാടി മധുവധക്കേസില്‍ മാര്‍ച്ച് 30ന് വിധി പറയും

ckmnews


മണ്ണാര്‍ക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മാര്‍ച്ച് 30-ന് വിധി പ്രസ്താവിക്കും. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ അന്തിമവാദം കേള്‍ക്കല്‍ കഴിഞ്ഞ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയുന്ന ദിവസം പ്രഖ്യാപിക്കുന്നതിനായി കേസ് ഇന്ന് പരിഗണിക്കുകയായിരുന്നു. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്.


വിചാരണ ആരംഭിക്കുമ്പോള്‍ 122 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. വിചാരണ ആരംഭിച്ച ശേഷം അഞ്ച് പേരെ കൂടി ചേര്‍ത്തതോടെ സാക്ഷികളുടെ എണ്ണം 127 ആയി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി. പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കേസില്‍ വിചാരണ തുടങ്ങിയശേഷം പ്രോസിക്യൂട്ടര്‍മാര്‍ ചുമതലയേല്‍ക്കാതിരുന്നതും പിന്നീട് ചുമതലയേറ്റ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രാജേന്ദ്രനെ മാറ്റാന്‍ കുടുംബം തന്നെ ആവശ്യപ്പെട്ടതും വിചാരണാവേളയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നീടാണ് രാജേഷ് എം. മേനോന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായത്. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്