20 April 2024 Saturday

'ജാതിപ്പേരു വിളിച്ച്‌ അസഭ്യം പറഞ്ഞു, ചുരിദാര്‍ വലിച്ചുകീറി'; വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സഹപ്രവര്‍ത്തകന്‍ അപമാനിച്ചെന്ന് അധ്യാപിക

ckmnews


തൊടുപുഴ: സർക്കാർ സ്കൂൾ അധ്യാപികയെ സഹപ്രവർത്തകനായ അധ്യാപകൻ വിദ്യാർഥികളുടെ മുന്നിൽവച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാൻ ശ്രമിച്ചെന്നും പരാതി. സ്കൂളിലെ താൽക്കാലിക അധ്യാപികയാണ് പരാതി നൽകിയത്. അടിമാലി ഇരുമ്പുപാലം ഗവ. എൽ പി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി എം ഷമീമിനെതിരെയാണു പരാതി. 


ഷമീമിനെതിരെ പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപകൻ ഒളിവിലാണ്. അന്വേഷണം നടന്നുവരികയാണെന്നാണ് ഡിവൈഎസ്പി ബിനു ശ്രീധർ പറഞ്ഞത്. എന്നാൽ സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അധ്യാപികയുടെ ആരോപണം. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അടുത്ത മാസം മുതൽ സ്കൂളിനു മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബവും അറിയിച്ചു. 


കഴിഞ്ഞ മാസം 15നാണു സംഭവം. ക്ലാസെടുക്കുന്നതിനിടെ തന്നെ വിളിച്ചിറക്കി വിദ്യാർഥികൾ കണ്ടുനിൽക്കെ ജാതിപ്പേരു വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചുരിദാറിന്റെ ഷാൾ വലിച്ചൂരാൻ ശ്രമിച്ചെന്നുമാണ് അധ്യാപികയുടെ പരാതി. ഷാൾ വലിച്ചപ്പോൾ ചുരിദാർ കീറിപ്പോയെന്നും പരാതിയിൽ പറയുന്നു. തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിനു പിന്നിലെ കാരണമെന്നാണ് യുവതി പറയുന്നത്.