19 April 2024 Friday

തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പിൽ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു

ckmnews


തൃശൂർ: തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പിൽ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോളാണ് സനു പൊലീസ് വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. തലയിടിച്ച് വീണ സനുവിനെ ​ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സനു മരിച്ചത്.

മാർച്ച് എട്ടിന് രാത്രിയായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂ‍ർ ന​ഗരത്തിൽ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനുവിനെ പൊലീസ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു കത്തികാട്ടി ഭീഷണിപ്പെടുത്തൽ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മദ്യലഹരിയിലായിരുന്നതിനാലാകും ജീപ്പിൽ നിന്ന് ചടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പൊലീസ് വിശദീകരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത സനുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂ‍ർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പോകവെ തൃശൂ‍ർ അശ്വനി ജം​ഗ്ഷനിൽ വച്ചാണ് ജീപ്പിന്റെ ഡോ‍ർ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടിയത്. തലയിടിച്ചാണ് വീണതിനാൽ എക്സറെ എടുത്തപ്പോൾ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്.