യാസർ അറഫാത്തിന് നാട് കണ്ണീരോടെ വിട നൽകി അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ച ചങ്ങരംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
യാസർ അറഫാത്തിന് നാട് കണ്ണീരോടെ വിട നൽകി
അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ച ചങ്ങരംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
ചങ്ങരംകുളം:അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ച ചങ്ങരംകുളം സ്വദേശി അറഫാത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി.ചൊവ്വാഴ്ച കാലത്ത് ഏഴരയോടെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ച മൃതദേഹം 9.30 ഓടെ ചങ്ങരംകുളം ഐനിച്ചുവടുള്ള വസതിയിലെത്തി.തുടർന്ന് തെങ്ങിൽ ജുമാമസ്ജിദിന് മുൻവശത്തായി പൊതുദർശനത്തിന് വച്ച അറഫാത്തിന്റെ മൃതദേഹം കാണാൻ വൻ ജനാവലിയാണ് പ്രദേശത്ത് എത്തിയത്.11 മണിയോടെ തെങ്ങിൽ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ മൃതദേഹം ഖബറടക്കി.
വെള്ളിയാഴ്ച രാത്രിയോടെയാണ് ചങ്ങരംകുളം തെങ്ങിൽ സ്വദേശി ചിറ്റൂർ അബ്ദുൽ കാദറിന്റെ മകൻ യാസർ അറഫാത്ത്(38)സ്വന്തമായി നടത്തുന്ന പ്രിന്റിങ് സ്ഥാപനത്തിൽ കുത്തേറ്റ് മരിച്ചത്.യാസർ അറഫാത്ത് തന്നെ തന്റെ പ്രിന്റിങ് സ്ഥാപനത്തിലേക്ക് വിസയെടുത്ത് ജോലിക്കായി കൊണ്ട് വന്ന ബന്ധുവായ പെരുമ്പടപ്പ് സ്വദേശി ഗസ്നിയാണ് യാസറിന്റെ കുത്തി കൊലപ്പെടുത്തിയത്.പറഞ്ഞുറപ്പിച്ച ശമ്പളം നൽകിയെങ്കിലും കൂടുതൽ തുക ആവശ്യപ്പെട്ട് ഗസ്നി യാസറുമായി വാക്ക് തർക്കം ഉണ്ടായിരുന്നു.തർക്കം പരിഹരിക്കാൻ സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഗസ്നി കത്തിയെടുത്ത് കുത്തുകയായിരുന്നു.ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാസറിനെ പല തവണ കുത്തിയെന്ന് ദൃസാക്ഷികൾ പറഞ്ഞിരുന്നു.സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാസറിന്റെ ജീവൻ രക്ഷിക്കാനായില്ല.സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അബൂദാബി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്