25 April 2024 Thursday

പ്രായപൂർത്തിയാകാത്ത മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 34 വർഷം കഠിന തടവ്

ckmnews

പ്രായപൂർത്തിയാകാത്ത മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 34 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. അടൂർ ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽകോടതി (പോക്‌സോകോടതി ) ജഡ്ജി സമീർ ആണ് ശിക്ഷ വിധിച്ചത്. കൊടുമൺ ഐക്കാട് ചന്ദ്രാലയം വീട്ടിൽ ലിജു ചന്ദ്രനാണ് 34 വർഷം കഠിന തടവ് ലഭിച്ചത്. കൊടുമൺ പൊലീസ് 2017 ൽ രജിസ്റ്റർ ചെയ്തകേസിലാണ് വിധി

പിഴയായഒന്നര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പിഴ അടയ്ക്കാതെ വന്നാൽ മൂന്ന് വർഷം അധികം തടവ് അനുഭവിക്കണം. ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കായി സ്റ്റേജ് കെട്ടുന്നതിനിടെയാണ് പ്രതി, അതിക്രമം കാട്ടിയത്. തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ചു കയറി ടി.വി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വീടിന് പിന്നിലെ കുളിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

പെൺകുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്മിത ജോൺ ഹാജരായി. മാതാവിന്റെ പരാതിയിൽ പ്രത്യേക വിദഗ്ദ്ധന്റെ സഹായത്തോടെയാണ് കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയത്.