23 April 2024 Tuesday

ത്രിപുരയിൽ ബിജെപി തേരോട്ടം, മേഘാലയയിൽ എൻപിപി; നാഗാലാൻഡിൽ ബിജെപി സഖ്യം

ckmnews

ത്രിപുരയിൽ ബിജെപി തേരോട്ടം, മേഘാലയയിൽ എൻപിപി; നാഗാലാൻഡിൽ ബിജെപി സഖ്യം


അഗർത്തല / ഷില്ലോങ് / കൊഹിമ ∙ ഇന്ത്യയുടെ വടക്കു കിഴക്കിലെ മൂന്നു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പൊൻതിളക്കം. ഫലപ്രഖ്യാപനം പൂർണമായപ്പോൾ മൂന്നു സംസ്ഥാനങ്ങളിലും തനിച്ചോ, സഖ്യത്തിനൊപ്പമോ അധികാരമുറപ്പിക്കാൻ ബിജെപിക്കായി. ഒരുഘട്ടത്തിൽ ലീഡ് നില മാറിമറിഞ്ഞ് ത്രിപുര ബിജെപിയുടെ ഹൃദയമിടിപ്പ് കൂട്ടിയെങ്കിലും പിന്നീടെല്ലാം പ്രതീക്ഷിച്ചപോലെ  തന്നെ അവസാനിച്ചു. എക്സി‍റ്റ് പോൾ പ്രവചനങ്ങളെ ശരിവയ്ക്കുന്നതായി മൂന്നു സംസ്ഥാനങ്ങളിലെയും ഫലം. അതിൽ ആദ്യമായി വനിത പ്രതിനിധികളുമായി നാഗാലാൻഡ് ചരിത്രവും സൃഷ്ടിച്ചു. തിപ്ര മോത്ത എന്ന ഗോത്രവർഗ പാർട്ടിയുടെ ഉദയത്തിനും ഈ തിര‍ഞ്ഞെടുപ്പു സാക്ഷിയായി.


ത്രിപുരയിൽ 60ൽ 32 സീറ്റുകളിൽ വിജയിച്ച ബിജെപി ഭരണം ഉറപ്പിച്ചു. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് മണിക് സാഹ അറിയിച്ചു. നാഗാലാൻഡിൽ ബിജെപി–എൻഡിപിപി സഖ്യം വിജയിച്ചപ്പോൾ മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.


60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. ബിജെപി 32 സീറ്റുകളിൽ വിജയിച്ചപ്പോൾ സിപിഎം കോൺഗ്രസ് സഖ്യം 14 സീറ്റുകളിലും ഐപിഎഫ്ടി ഒരു സീറ്റിലും വിജയിച്ചു. കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്ത പാർട്ടി 13 സീറ്റുകളിൽ വിജയിച്ചു. ഭരണപക്ഷവുമായി സഹകരിക്കുമെന്നാണ് തിപ്ര മോത്ത അറിയിച്ചത്.


മേഘാലയയിൽ 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ നിലവിലെ ഭരണകക്ഷിയെ നയിക്കുന്ന എൻപിപി 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കുമെന്നാണ് എൻപിപി അറിയിച്ചത്. 2018ല്‍ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്, പ്രമുഖ നേതാക്കളെല്ലാം തൃണമൂലിലേക്ക് പോയതോടെ അഞ്ചു സീറ്റിലേക്ക് കൂപ്പുകുത്തി. തൃണമൂലിന്‍റെ മുന്നേറ്റവും ഏതാനും സീറ്റുകളില്‍ ഒതുങ്ങി. ബിജെപിക്കും കാര്യമായ മുന്നേറ്റം നടത്താനായില്ല. എന്‍പിപിക്ക് പിന്തുണ നല്‍കി ഭരണത്തില്‍ പങ്കാളിയാകാമെന്നത് മാത്രമാണ് പ്രതീക്ഷ. എച്ച്എസ്പിഡിപി–2, പിഡിഎഫ്–2, യുഡിപി– 11, സ്വതന്ത്രർ–2, വോയ്സ് ഓഫ് പീപ്പിൾ പാർട്ടി–4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റുനില.


നാഗാലാൻഡിൽ അപ്രതീക്ഷിതമായതൊന്നും ഉണ്ടായില്ല. 37 സീറ്റോടെ എന്‍ഡിപിപി – ബിജെപി സഖ്യത്തിന് ഭരണത്തുടര്‍ച്ച. എന്‍ഡിപിപി– ബിജെപി സഖ്യം വോട്ടെണ്ണല്‍ ആരംഭിച്ച് ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ കേവല ഭൂരിപക്ഷം മറിടന്നു. കാര്യമായ പ്രതിപക്ഷം ഇല്ലാത്ത സംസ്ഥാനം പക്ഷേ തൂത്തുവാരാന്‍ സഖ്യത്തിനായില്ല. എന്‍സിപി (7 സീറ്റ്) പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയായപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. മറ്റു പാർട്ടികളുടെ സീറ്റ് നില: എൻപിപി – 5, എൻപിഎഫ് –2, എൽജെപി (രാം വിലാസ്)– 2, ആർപിഐ (അഠാവ്‌ലെ) –2 ‌, ജെഡിയു–1, സ്വതന്ത്രർ – 4.