25 April 2024 Thursday

ആർത്തവാവധി ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി, 'നയപരമായ കാര്യം, തീരുമാനം എടുക്കേണ്ടത് സർക്കാർ'

ckmnews

ദില്ലി : ആർത്തവ അവധി ആവശ്യപ്പട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കോടതി ഉത്തരവിറക്കിയാൽ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാതെയാകും. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തെ സമീപിക്കാൻ ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചു. 


രാജ്യത്തെ പല സംസ്ഥാനങ്ങളിലും പല ക്യാമ്പസുകളിലുമടക്കം ആർത്തവാവധി നൽകിയിട്ടുണ്ടെന്നും അതിനാൽ ആർത്തവാവധി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി സുപ്രീം കോടതി വിശദമായി പരിശോധിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

ആർത്തവാവധിയുമായി ബന്ധപ്പെട്ട നിർദ്ദേശം കോടതിക്ക് നൽകാനാകില്ല. ഇതൊരു നയപരമായ വിഷയമാണ്. സർക്കാരാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. കോടതി ഇത്തരമൊരു ഉത്തരവിറക്കിയാൽ പല സ്ഥാനപനങ്ങളിലും ആളുകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കും. സ്ത്രീകളുടെ ജോലി സാധ്യത ഇല്ലാതാക്കുന്ന അവസ്ഥ വരും. അതിനാൽ നയപരമായ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.