ലഹരി ഉപയോഗം വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നു:കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി
ലഹരി ഉപയോഗം വ്യാപിക്കുന്നത് ആശങ്കാജനകം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി
മലപ്പുറം:ലഹരി മയക്കുമരുന്ന് ഉപയോഗം എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മലപ്പുറം ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.ക്യാമ്പസുകളാണ് ലഹരി മയക്കുമരുന്നു വ്യാപാരത്തിന്റെ മുഖ്യ ലക്ഷ്യമെങ്കിലും സിനിമാ മേഖലയിലടക്കം വിവിധ മേഖലകളിൽ വ്യാപകമാകുന്നുവെന്നതും പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഒരു വിഭാഗം വളർന്നു വരുന്നുവെന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഒരു വ്യക്തിയുടെ മാത്രമല്ല,സമൂഹത്തിന്റെ ആരോഗ്യത്തേയും ബാധിക്കുന്ന കാര്യമാണ് ലഹരി ഉപയോഗം.ശാരീരികവും മാനസികവുമായ ആരോഗ്യം നഷ്ടപ്പെടുന്ന പുതിയതലമുറയെ ലഹരികളിൽ നിന്നും മോചിപ്പിക്കേണ്ടത് നാടിന്റെ ശോഭനമായ ഭാവിയ്ക്ക് അനിവാര്യമാണ്. ഈ രംഗത്ത് ശക്തമായ പ്രതിരോധവും ബോധവൽക്കരണവും ഉയർന്നു വരണം.ലോക് ഡൗണിന്റെ ഭാഗമായി മദ്യം നിലച്ചപ്പോൾ ലഹരിയില്ലെങ്കിലും ജീവിക്കാമെന്ന് അതിന് അടിമപ്പെട്ടവർക്ക് പോലും ബോധ്യപ്പെട്ടതാണ്.കോവിഡ് പശ്ചാത്തലത്തിൽ മുരടിച്ച ലഹരിയുടെ വ്യാപനം അതിർത്തികളിൽ വേണ്ടത്ര പരിശോധനകളില്ലാത്തതു മൂലം വീണ്ടും വർദ്ധിക്കുകയാണ്.കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നർക്കോട്ടിക് വിഭാഗം പ്രവർത്തന രഹിതമാണോയെന്നു സംശയിക്കുന്നതായും യോഗം കുറ്റപ്പെടുത്തി.ലഹരി മരുന്നുകളിൽ ഉൾപ്പെടുന്ന ഉന്നതർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുകയും കേരളത്തിന്റെ നല്ല ഭാവിയെക്കരുതി ശക്തമായ നടപടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി.ജെ മാർട്ടിൻ എ ഗോപലകൃഷ്ണൻ, എസ് സുധീർ, സി, കരുണ കുമാർ, ടി, പി പത്മനാഭൻ, ഫാത്തിമ്മ ബിവി, അബുബക്കർ, കെ.എം, ഗിരിജ, അബ്ദുറഹ്മാൻ കാവുങ്ങൽ, സുരേഷ് താണിയിൽ, മോഹനൻ മാസ്റ്റർ, മുരളി മംഗലശ്ശേരി, എം കെ ഷഫ്രിൻ, ജയപ്രസാദ് ഹരിഹരൻ, എന്നിവർ പ്രസംഗിച്ചു.