24 April 2024 Wednesday

ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്നു മോഷണക്കേസ് പ്രതി:നിര്‍ണായക മൊഴി

ckmnews

ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്നു മോഷണക്കേസ് പ്രതി:നിര്‍ണായക മൊഴി


തിരുവനന്തപുരം∙പത്തനംതിട്ട വെച്ചൂച്ചിറയിൽനിന്നു കാണായ വിദ്യാര്‍ഥിനി ജസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ വഴിത്തിരിവായി നിര്‍ണായക മൊഴി. മോഷണക്കേസിൽ പ്രതിയായ യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ അറിവുണ്ടെന്ന് സിബിഐയ്ക്ക് മൊഴി ലഭിച്ചു. ഈ യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടെതാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ട സ്വദേശിയായ മോഷണക്കേസിലെ പ്രതി ഒളിവിലൊണെന്നാണ് കണ്ടെത്തല്‍.

2018 മാർച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. ജസ്ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ നിഗമനങ്ങള്‍ തെറ്റാണെന്നു സിബിഐ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് നാലു മാസങ്ങള്‍ക്ക് മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഫോണ്‍ സന്ദേശമെത്തുന്നത്. പോക്സോ കേസില്‍ പ്രതിയായ കൊല്ലം സ്വദേശിക്ക് ജസ്ന കേസിനെക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സിബിഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു.



പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുവാവ് രണ്ടു വര്‍ഷം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവാണ് സെല്ലില്‍ കൂടെക്കഴിഞ്ഞിരുന്നത്. ജയിലിൽ വച്ച് ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തല്‍.


പ്രതി നല്‍കിയ മേല്‍വിലാസം വഴി അന്വേഷിച്ച സിബിഐ മൂന്ന് കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇങ്ങനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്, മൊഴി നല്‍കിയ പ്രതിക്കൊപ്പമായിരുന്നു ജയില്‍വാസം, പത്തനംതിട്ടയിലെ മേല്‍വിലാസവും ശരിയാണ്. എന്നാൽ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇയാൾ ഒളിവിലാണ്. രണ്ടു പ്രതികള്‍ ജയിലില്‍ നടത്തിയ സംഭാഷണമായതിനാല്‍ ജസ്നയെക്കുറിച്ച് വിവരമുണ്ടെന്നത് വീരവാദമോ നുണയോ ആയിരിക്കാം. എന്നാൽ, മറ്റൊരു തെളിവും ഇല്ലാത്തതിനാല്‍ ഇയാളെ കണ്ടെത്താനാണ് നീക്കം.