19 April 2024 Friday

‘കൊല്ലാന്‍ തോന്നിയാല്‍ കൊല്ലും’; ഫേസ്ബുക്കില്‍ കൊലവിളി തുടര്‍ന്ന് ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും

ckmnews

സാമൂഹികമാധ്യമങ്ങളില്‍ പോര് തുടര്‍ന്ന് ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും. കൊലപാതകത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി ഫേസ്ബുക്കില്‍ കമന്റിട്ടു. കൊല്ലാന്‍ തോന്നിയാല്‍ കൊല്ലുമെന്നാണ് ജിജോ തില്ലങ്കേരിയുടെ കമന്റ്.

സിപിഐഎം പല തവണ ആകാശ് തില്ലങ്കേരിയേയും ഗ്യാങിനേയും ഔദ്യോഗികമായി തള്ളിപ്പറഞ്ഞെങ്കിലും രഹസ്യമായി സൈബര്‍ ഇടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാശിനും സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മട്ടന്നൂര്‍, തില്ലങ്കേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്‌ഐ നേതാവായ അനൂപ്, ഭാര്യ ശ്രീലക്ഷ്മി, മറ്റ് നേതാക്കളായ രാകേന്ദ്, മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് മുതലായവര്‍ ആകാശ് തില്ലങ്കേരിയെ ഒറ്റപ്പെടുത്തണം എന്ന തരത്തില്‍ പോസ്റ്റുകളിടുകയും അത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും കൊലവിളിയും അധിക്ഷേപവും നിറഞ്ഞ കമന്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. പാര്‍ട്ടി നിര്‍ദേശിച്ചിട്ടാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ആകാശ് തില്ലങ്കേരി കമന്റുകളിലൂടെ പരോക്ഷമായി പറഞ്ഞതിന് പിന്നാലെയാണ് കൊല്ലാന്‍ തോന്നിയാല്‍ കൊല്ലുമെന്ന് സുഹൃത്ത് ജിജോ തില്ലങ്കേരി കമന്റിടുന്നത്.

ഇതിനിടെ ജാമ്യമില്ലാ കുറ്റം ചുമത്തി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസ്.


ഇന്നലെ രാത്രി മുഴക്കുന്ന് പൊലീസ് ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹമാധ്യമങ്ങള്‍ വഴി ആകാശ് അപമാനിച്ചെന്ന് ഇവര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഡിവൈഎഫ്‌ഐ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തു. പിന്നാലെയാണ് പൊലീസിന് പരാതി നല്‍കിയത്. ഇന്നലെ രാത്രി തന്നെ വനിതാ നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.