29 March 2024 Friday

12 മണിക്കൂറിനിടെ തുർക്കിയിൽ വീണ്ടും ഭൂചലനം, 7.5 തീവ്രത; ആദ്യ ചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 കടന്നു

ckmnews

തുർക്കിയിൽ വീണ്ടും ഭൂചലനം. 12 മണിക്കൂറിനിടെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 കടന്നു. നൂറുകണക്കിന് കെട്ടിടംങ്ങൾ നിലംപൊത്തി. തുടർ ചലനത്തെ തുടർന്ന്  തുർക്കിയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ  രക്ഷിക്കാൻ ശ്രമം തുടരുകയാണ്. 


രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനമുണ്ടായത്. രണ്ടാം ചലനത്തിന് റിക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യ പ്രഭവ കേന്ദ്രത്തിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയാണ് രണ്ടാം ചലനം. ഇതോടെ തുർക്കിയിലെ രക്ഷാ പ്രവർത്തനം പ്രതിസന്ധിയിലായി. തുടർ ചലനങ്ങൾ ഉണ്ടാകുമോ എന്ന് ഭീതിയിലാണ് രാജ്യം.  ഇന്ന് പുലർച്ചെ പ്രദേശിക സമയം 4.17 നാണ് തുർക്കിയും സിറിയയും കുലുങ്ങി വിറച്ചത്. തുർക്കിയിലെ ഗാസിയന്റെപ് പട്ടണം പ്രഭവ കേന്ദ്രമായ ഭൂചലനത്തിന് 7.8 എട്ടായിരുന്നു തീവ്രത. ലോകത്ത് സമീപകാലത്തെ ഏറ്റവും ശക്തമായ ഭൂകമ്പം. പത്ത് മിനിട്ടിന് ശേഷം 6.5 രേഖപ്പെടുത്തിയ തുടർ ചലനവും ഉണ്ടായി. പിന്നീട മൂന്നു തവണ കൂടി ചലനങ്ങൾ. ജനങ്ങൾ മിക്കവരും ഉറക്കത്തിൽ ആയിരുന്ന സമയത്തുണ്ടായ അപകടത്തിൽ ബഹുനില കെട്ടിടങ്ങൾ അടക്കം  നിലംപൊത്തി. റോഡുകളും വൈദ്യുത ബന്ധവും തകർന്നതോടെ രക്ഷാ പ്രവർത്തനവും വൈകി.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വരുടെ സഹായാഭ്യർത്ഥനകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.


തെക്ക് പടിഞ്ഞാറൻ തുർക്കിയിലും സിറിയയിലെ അതിർത്തി പ്രദേശങ്ങളിലുമാണ് നാശനഷ്ടങ്ങൾ ഏറെ. വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിൽ ഭൂചലനം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രക്ഷാപ്രവർത്തനം കാര്യക്ഷമല്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാറിന് സ്വാധീനമില്ലാത്ത് ഭഗങ്ങളിലെ കണക്കുകൾ പോലും ലഭ്യമല്ല. ഇസ്രായേൽ, ലെബനൻ, സൈപ്രസ് രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.  ദുരന്തത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് തുർക്കി പ്രസിഡന്റ് എർദോഗാൻ പ്രതികരിച്ചു.