23 April 2024 Tuesday

അദാനി വിവാദത്തിൽ പാർലമെൻ്റ് ഇന്നും സ്തംഭിച്ചു, കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിൽ സംഘർഷം

ckmnews

അദാനി വിഷയത്തിൽ പാർലമെൻ്റ് നടപടികൾ ഇന്നും സ്തംഭിച്ചു. വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സഭാ നടപടികൾ പ്രക്ഷുബ്ദമായത്. ജനാധിപത്യത്തെ അപകടത്തിലാക്കി സർക്കാർ അദാനിയുടെ ക്രമക്കെടുകളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.


ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷാംഗങ്ങൾ സഭകളിലെയ്ക്ക് എത്തിയത്. അടിയന്തിരപ്രമേയ നോട്ടീസിന് ഇരുസഭകളിലും സഭാധ്യക്ഷന്മാർ അവതരണാനുമതി നല്കിയില്ല. ഇതോടെ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ബഹളം വച്ചു. സഭാ നടപടികളെ തടസ്സപ്പെടുത്തുന്നത് അച്ചടക്ക ലംഘനമാണെന്ന് സഭാധ്യക്ഷന്മാർ റൂളിംഗ് നല്കി. ഇതും പ്രതിപക്ഷാംഗങ്ങൾ പരിഗണിച്ചില്ല. സഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ പരിഗണിയ്ക്കപ്പെടുന്നില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു.


അതേസമയം കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധം ഡൽഹി അടക്കം വിവിധ സംസ്ഥാനങ്ങളിൽ സംഘർഷത്തിൽ കലാശിച്ചു. ഡൽഹിയിൽ ബാരിക്കേട് മറികടന്ന് മുന്നോട്ട് പോകാൻ യൂത്ത് കോൺഗ്രസ് അംഗങ്ങൾ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. ഭോപ്പാൽ, മുംബൈ, ചണ്ഡീഗഢ്, ബംഗലൂരു തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലിസും തമ്മിൽ എറ്റുമുട്ടി.