ആറന്മുളയില്‍ കോവിഡ് രോഗിയായ 19 കാരിയെ പീഡിപ്പിച്ചു ഡ്രൈവര്‍ അറസ്റ്റില്‍

കോവിഡ് രോഗിയായ 19 കാരിയെ ആംബുലൻസിൽ പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ
ഞെട്ടിക്കുന്ന സംഭവമെന്ന് ആരോഗ്യമന്ത്രി
പത്തനംതിട്ട: കോവിഡ് ബാധിതയായ 19 കാരിയെ ചികിൽസാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ ഡ്രൈവർ ആംബുലൻസിൽ പീഡിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ആറന്മുളയിലാണ് സംഭവം. പ്രതിയായ ആംബുലൻസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫലി(29)നെയാണ് അടൂർ എസ്.ഐ ശ്രീജിത്ത് അടൂർ ജനറൽ ആശുപത്രി വളപ്പിൽ നിന്ന് പുലർച്ചെ പിടികൂടിയത്.
കോവിഡ് ബാധിതരായ രണ്ടു യുവതികളുമായി ആംബുലൻസിൽ പോകുകയായിരുന്ന നൗഫൽ ഒരാളെ കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിലിറക്കിയ ശേഷം 19 കാരിയുമായി ആറന്മുള വിമാനത്താവള ഭൂമിയിലേക്ക് പോകുകയായിരുന്നു. വിജനമായ പ്രദേശമായ ഇവിടെ വെച്ചാണ് പീഡനത്തിനിരയാക്കിയത്. വിവരം ആരോടും പറയരുതെന്നും പുറത്തറിഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് അവശനിലയിലായ യുവതിയെ പന്തളം അർച്ചന ആശുപത്രിക്ക് മുന്നിൽ ഇറക്കിവിട്ട ശേഷം അടൂരിലേക്ക് പോയി.
പെൺകുട്ടിയുടെ അവശത കണ്ട് ആശുപത്രി അധികൃതർ അന്വേഷിച്ചപ്പോഴാണ് ക്രൂര സംഭവം അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അടൂർ പൊലീസിന് കൈമാറി. എസ്.ഐ ശ്രീജിത്ത് ജനറൽ ആശുപത്രി വളപ്പിലെത്തുേമ്പാൾ ആംബുലൻസും നൗഫലും അവിടെയുണ്ടായിരുന്നു. ഇയാളെ അപ്പോൾ തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുമായി തനിക്ക് പരിചയം ഉണ്ടെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
അടൂർ വടക്കടത്തുകാവിൽ നിന്ന് 42കാരിയായ വീട്ടമ്മയും പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി രാത്രി 11.30നാണ് ആംബുലൻസ് പുറപ്പെട്ടത്. വീട്ടമ്മക്ക് കോഴഞ്ചേരി ജില്ല ആശുപത്രിയിലും പെൺകുട്ടിക്ക് പന്തളം അർച്ചനാ ആശുപത്രിയിലുമാണ് ചികിൽസാ സൗകര്യം ഒരുക്കിയിരുന്നത്. പന്തളം വഴി ചെന്ന് പെൺകുട്ടിയെ ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാർഗം. എന്നാൽ, നൗഫൽ തുമ്പമൺ - ഇലവുംതിട്ട വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവിടെ നിന്ന് മടങ്ങുേമ്പാൾ പുലർച്ചെ ഒരു മണിയായിരുന്നു. തുടർന്ന് ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനവുമായി പോകുകയായിരുന്നു
ഇതിനിടെ, കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ആരോഗ്യ പ്രവർത്തകർ ഒപ്പം വേണമെന്ന സർക്കാർ നിർദേശം ലംഘിച്ചതായി പറയുന്നു. ആരോഗ്യവകുപ്പിെൻറ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.