പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗം:വിളംബരം ഇന്ന് സ്വാമി ചിദാനന്ദപുരി നിർവഹിക്കും
എടപ്പാൾ: ഉത്തമരായ സന്താനങ്ങളെ ലഭിക്കുന്നതിനായി പുരാണ, ആയുർവേദ, ജ്യോതിഷ ഗ്രന്ഥങ്ങളിൽ വിധിക്കപ്പെട്ട പുത്രകാമേഷ്ടി യാഗത്തിന്റെ വിളംബരം വ്യാഴാഴ്ച പത്തിന് സ്വാമി ചിദാനന്ദപുരി നിർവഹിക്കും. രാഹുൽ ഈശ്വർ, കക്കാട് കാരണവപ്പാട്,പി.എം.മനോജ് എമ്പ്രാന്തിരി, യജമാനൻ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.പെരുമ്പറമ്പ് സെന്ററിൽ നിന്ന് വാദ്യഘോഷത്തോടും താലപ്പൊലിയോടും കൂടി വിശിഷ്ട വ്യക്തികളെ യാഗവേദിയിലേക്കാനയിച്ച ശേഷമാണ് യാഗവിളംബരം.യാഗത്തിന് മുന്നോടിയായി യജമാനനും വേദജ്ഞരും യാഗം നടത്തുന്ന സ്ഥലവും സൗകര്യവും ക്ഷേത്രത്തിലെത്തി വിലയിരുത്തി.യാഗശാലയുടെ അളവടക്കമുള്ള കാര്യങ്ങളിൽ വേദജ്ഞർ സംഘാടകർക്ക് നിർദ്ദേശങ്ങൾ നൽകി.കർമഫലമായി വന്നു ചേർന്ന ദുരിതങ്ങളെ ഇല്ലാതാക്കി തനിക്കും ലോകത്തിനും സമൂഹത്തിനും നന്മകൾ ചെയ്യാൻ ധാർമിക ബോധമുള്ളവരായ തലമുറയെ ലഭിക്കാനുള്ള പ്രാർത്ഥനകളാണ് യജ്ഞത്തിൽ നടക്കുക.