25 April 2024 Thursday

കാലുകളില്‍ വടം കെട്ടി, കണ്ണുകള്‍ തുണി കൊണ്ടു മൂടി; ഒറ്റയാൻ പി.ടി.ഏഴാമനെ കൂട്ടിലെത്തിക്കാൻ ശ്രമം

ckmnews

കാലുകളില്‍ വടം കെട്ടി, കണ്ണുകള്‍ തുണി കൊണ്ടു മൂടി; ഒറ്റയാൻ പി.ടി.ഏഴാമനെ കൂട്ടിലെത്തിക്കാൻ ശ്രമം


പാലക്കാട്∙ ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പി.ടി.ഏഴാമനെ മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. നിലവിൽ മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ നിയന്ത്രണത്തിലുള്ള പി.ടി.ഏഴാമനെ ഉടനെ ധോണിയിലെ കൂട്ടിലെത്തിക്കും. കാലുകളില്‍ വടം കെട്ടി കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടി. ലോറിയും ക്രെയിനും ആനയുടെ അടുത്തെത്തി. ആനയെ ലോറിയില്‍ കയറ്റാനുള്ള ഒരുക്കത്തിലാണ് രക്ഷാസംഘം. രണ്ട് കുങ്കികൾ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നിൽ നിന്ന് ഉന്തിയുമാണു ലോറിയിൽ കയറ്റുക.



പി.ടി. ഏഴാമന്‍ കുങ്കിയാനകളുടെ നിയന്ത്രണത്തില്‍.

രാവിലെ 7.10നും 7.15നും ഇടയിൽ ഇടതു ചെവിക്കു താഴെ മുൻകാലിന് മുകളിലായാണ് പി.ടി.ഏഴാമന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരുന്നതായും ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പി.ടി.ഏഴാമനെ മയക്കുവെടിവച്ചതിൽ സന്തോഷം പങ്കുവച്ച നാട്ടുകാർ, നാളുകളായുള്ള ആശങ്കയ്ക്ക് താൽകാലിക പരിഹാരമായെന്ന് പറഞ്ഞു. ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.



കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങള്‍ ഇതിനോടകം തകര്‍ത്തു. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങിയത്.